Sincaraz: ടെന്നീസിൽ തലമുറമാറ്റം പ്രഖ്യാപിച്ച് സിന്നറും അൽക്കാരസും, ഫ്രഞ്ച് ഓപ്പൺ ഫൈനൽ നീണ്ടുനിന്നത് 5 മണിക്കൂറിലേറെ,ഫെഡാലിന് പകരം ഇനി സിൻകാരസ്!

അഭിറാം മനോഹർ

തിങ്കള്‍, 9 ജൂണ്‍ 2025 (12:59 IST)
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്. ഫൈനലിലെ അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇറ്റലിയുടെ യാനിക് സിന്നറെയാണ് താരം പരാജയപ്പെടുത്തിയത്. ആദ്യ 2 സെറ്റുകള്‍ നഷ്ടമായ ശേഷം വീരോചിതമായ തിരിച്ചുവരവാണ് അല്‍ക്കാരസ് നടത്തിയത്. സ്‌കോര്‍: 4-6,6-7,6-4,7-6,7-6
 
അല്‍ക്കാരസിന്റെ അഞ്ചാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്. ലോക രണ്ടാം നമ്പറുകാരനായ യാനിക് സിന്നറിനെതിരെ അഞ്ച് മണിക്കൂറിലേറെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് അല്‍ക്കാരസിന്റെ നേട്ടം ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ കൂടിയാണിത്. തുടക്കത്തിലെ ആദ്യ 2 സെറ്റിലും സിന്നറായിരുന്നു ആധിപത്യം പുലര്‍ത്തിയത്. എങ്കിലും 3-0 എന്ന ഘട്ടത്തില്‍ നിന്നും 5-5 എന്ന നിലയിലേക്ക് അല്‍ക്കാരസ് പൊരുതിക്കയറി.
 
രണ്ടാം സെറ്റ് ട്രൈബ്രേക്കറില്‍ കൈവിട്ടെങ്കിലും മൂന്നാം സെറ്റില്‍ ശക്തമായ തിരിച്ചുവരവാണ് അല്‍കാരസ് നടത്തിയത്. നാലാം സെറ്റിന്റെ തുടക്കം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒടുവില്‍ 6-6 എന്ന നിലയില്‍ ട്രൈ ബ്രേക്കറില്‍ എത്തിയെങ്കിലും സെറ്റ് വിട്ടുകൊടുക്കാന്‍ അല്‍കാരസ് തയ്യാറായില്ല. അഞ്ചാം സെറ്റിലും 6-6 എന്ന സ്‌കോറില്‍ എത്തിയതോടെ മൂന്നാം തവണയും ട്രൈബ്രേക്കര്‍ വന്നു. ഈ ട്രൈബ്രേക്കറില്‍ 2-10ന് അല്‍ക്കാരസ് വിജയിച്ചതോടെയാണ് കിരീടം സ്വന്തമായത്.
 
 കഴിഞ്ഞ 2 പതിറ്റാണ്ടുകള്‍ ടെന്നീസ് ലോകം അടക്കി ഭരിച്ച റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്ക് ശേഷമുള്ള തലമുറമാറ്റമാണ് സിന്നറും അല്‍ക്കാരസും ഇന്നലെ കാണിച്ചു തന്നത്. ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണില്‍ ഉണ്ടായിരുന്നെങ്കിലും സെമിഫൈനലില്‍ യാനിക് സിന്നറിനെതിരെ പരാജയപ്പെട്ടിരുന്നു. പരാജയശേഷം ഒരു പക്ഷേ തന്റെ അവസാനത്തെ ഫ്രഞ്ച് ഓപ്പണായിരിക്കും ഇതെന്നും ജോക്കോവിച്ച് സൂചിപ്പിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍