'പ്രിന്‍സ് ആന്റ് ഫാമിലി'യെ പുകഴ്ത്തിയുള്ള അഭിപ്രായം; ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ലെന്ന് ബേബി

രേണുക വേണു

തിങ്കള്‍, 26 മെയ് 2025 (20:28 IST)
Dileep and MA Baby

ദിലീപ് ചിത്രം 'പ്രിന്‍സ് ആന്റ് ഫാമിലി'യെ പ്രശംസിച്ചുള്ള അഭിപ്രായ പ്രകടനത്തില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. സിനിമ നല്ലതാണെന്നു പറഞ്ഞതുകൊണ്ട് അതില്‍ അഭിനയിച്ച ആരോപണ വിധേയനായ നടനെ താന്‍ ന്യായീകരിച്ചതായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ബേബി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 
 
' പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞതിനെ കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്. കേരളത്തില്‍ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് ഞാന്‍ ഈ സിനിമ കാണാന്‍ നിര്‍ബന്ധിതനായത്. 
 
സിനിമ കണ്ടപ്പോള്‍, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമ രംഗങ്ങളോ അനാവശ്യമായ അസഭ്യ സംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ ഞാന്‍ അത് പങ്കുവെച്ചത്.
 
ഇക്കാര്യത്തിന് ഇതില്‍ കൂടുതല്‍ അര്‍ത്ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന്  വ്യാഖ്യാനിക്കേണ്ടതില്ല.
 
തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കള്‍ അനുഭാവികള്‍ തുടങ്ങിയവര്‍ സദുദ്ദേശ്യത്തിലും മറ്റു ചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാര്‍ട്ടിയേയും എന്നെയും സ്‌നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ എനിക്കും വിഷമമുണ്ട്.' ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍