യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

അഭിറാം മനോഹർ

ബുധന്‍, 25 ജൂണ്‍ 2025 (12:59 IST)
ഇറാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പൊര്‍ട്ട്. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിലായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങള്‍ക്ക് പുറമെ കേടുപാടുകളുണ്ടെങ്കിലും ഭൂമിക്കടിയിലെ ഭാഗം സുരക്ഷിതമാണെന്നാണ് അമേരിക്കയുടെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
 
സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടും ഇറാന്റെ ആണവോര്‍ജ പദ്ധതികള്‍ ഇല്ലാതെയാക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചില്ലെന്നാണ് വ്യക്തമാക്കുന്നത്. നതാന്‍സ്, ഫോര്‍ദോ, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചെങ്കിലും കവാടവും ഉപരിതലവും മാത്രമാണ് തകര്‍ന്നത്. ഇറാന് മുന്‍പത്തേത് പോലെ ആണവപദ്ധതികളുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ഇറാന്റെ ആണവപദ്ധതികള്‍ പൂര്‍ണമായും തകര്‍ന്നെന്നും ഇറാന് ആണവോര്‍ജ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് മാറിയെന്നുമാണ് അമേരിക്കയും ഇസ്രായേലും പറഞ്ഞിരുന്നത്. ഈ അവകാശവാദങ്ങളെല്ലാം തള്ളുന്നതാണ് പെന്റഗണ്‍ റിപ്പോര്‍ട്ട്. അതേസമയം റിപ്പോര്‍ട്ടിനെതിരെ വൈറ്റ് ഹൗസ് രംഗത്തെത്തി. ട്രംപ് ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താനായാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. പെന്റഗണ്‍ റിപ്പോര്‍ട്ടിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തള്ളിപറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍