Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

അഭിറാം മനോഹർ

ചൊവ്വ, 24 ജൂണ്‍ 2025 (18:49 IST)
ആഗോളതലത്തില്‍ റഷ്യ ഉയര്‍ത്തുന്ന വെല്ലുവിളിക്ക് മറുപടിയായി റഷ്യയെ സാമ്പത്തികമായി ഞെരുക്കാനൊരുങ്ങി അമേരിക്ക. സാമ്പത്തികമായി റഷ്യയെ വരിഞ്ഞുമുറുക്കാനുള്ള ബില്ലാണ് സെനറ്റര്‍ ലിന്‍സ്‌ഡെ ഗ്രഹാം അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. റഷ്യയില്‍ നിന്നും എണ്ണ, വാതക, യുറേനിയം കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കനത്ത നികുതികള്‍ ചുമത്താന്‍ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ ബില്‍.
 
അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിച്ച ബില്ലിന് 80ലധികം നിയമസഭാംഗങ്ങളുടെ പിന്തുണയുണ്ട്. പ്രധാനമായും ചൈന, ഇന്ത്യ മുതലായ രാജ്യങ്ങളെയാകും യുഎസിന്റെ ഈ നടപടി പ്രധാനമായും ബാധിക്കുക. റഷ്യയില്‍ നിന്നുള്ള എണ്ണ, ഗ്യാസ്, യൂറേനിയം എന്നിവ വാങ്ങുന്ന രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതികള്‍ക്ക് 500 ശതമാനം വരെ  താരിഫ് ചുമത്താന്‍ നയം നിര്‍ദേശിക്കുന്നു. ഇതുവഴി റഷ്യന്‍ വ്യാപാരത്തെ തകര്‍ക്കാനാണ് യുഎസിന്റെ ലക്ഷ്യം.
 
നിലവില്‍ റഷ്യയില്‍ നിന്നും എണ്ണ, ഗ്യാസ്, യുറേനിയം എന്നിവ വാങ്ങുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2022 മുതല്‍ ആഗോള വിലക്കുറവിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഉയര്‍ത്തിയിരുന്നു. ഈ സമയത്ത് അമേരിക്കയുടെ പുതിയ ബില്‍ ഇന്ത്യയേയും ബാധിക്കും. അമേരിക്കന്‍ പ്രസിഡന്റിന് എപ്പോള്‍ വേണമെങ്കിലും ഈ ഉപാധി ഒഴിവാക്കാമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.
 
ചൈനയ്‌ക്കെതിരെ മേഖലയിലെ എതിരാളി എന്ന നിലയില്‍ ചൈനയെ പ്രതിരോധിക്കാനായി അമേരിക്കയുടെ തന്ത്രപധാനമായ പങ്കാളിയാണ് ഇന്ത്യ. സംയുക്തമായി ചൈനയ്‌ക്കെതിരെ താത്പര്യമുള്ള രാജ്യമെന്ന നിലയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പവര്‍ ഉപയോഗിക്കാന്‍ ട്രംപിന് സാധിക്കും എന്നതിനാല്‍ ഇന്ത്യയെ ബില്‍ അധികതോതില്‍ ബാധിച്ചേക്കില്ല. എങ്കിലും ബില്‍ നിയമമാകുന്ന സാഹചര്യത്തില്‍ അമേരിക്കയെ പിണക്കാതിരിക്കാനുള്ള നടപടികള്‍ ഇന്ത്യയ്ക്ക് സ്വീകരിക്കേണ്ടതായി വരും. യു.എസ്-ഇന്ത്യ വ്യാപാര ബന്ധങ്ങള്‍, എഫ്ഡിഐ ഉള്‍പ്പെടെയുള്ള മേഖലകളിലും ഇത്  താല്‍ക്കാലിക പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
 
ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ പെട്രോള്‍- ഡീസല്‍ വിപണിയില്‍ വിലവര്‍ധനവ് പ്രതിഫലിക്കും. എണ്ണ, ഊര്‍ജം, ഗ്യാസ് എന്നീ മേഖലകളില്‍ തീരുമാനമെടുക്കാനുള്ള ഇന്ത്യയുടെ പരമാധികാരത്തെയാകും ബില്‍ ബാധിക്കുക.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍