അമേരിക്ക ഇട്ട അത്രയും ബോംബുകൾ മാത്രമാണ് തിരിച്ചും ഉപയോഗിച്ചത്, ഖത്തറല്ല ലക്ഷ്യം അമേരിക്കയായിരുന്നു: ഇറാൻ

അഭിറാം മനോഹർ

ചൊവ്വ, 24 ജൂണ്‍ 2025 (12:34 IST)
ഖത്തറിലെ അമേരിക്കന്‍ സൈനികതാവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍. ഖത്തറല്ല ഇരാന്റെ ലക്ഷ്യമെന്നും അമേരിക്കയ്ക്കുള്ള തിരിച്ചടി മാത്രമാണ് നല്‍കിയതെന്നും ഇറാന്‍ വ്യക്തമാക്കി. ഖത്തറിലെ ജനവാസ മേഖലയില്‍ നിന്നും അകലെയുള്ള അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയായിരുന്നു ഇന്നലെ ഇറാന്റെ മിസൈല്‍ ആക്രമണം. ഈ നടപടി സഹോദരതുല്യമായ രാജ്യമായ ഖത്തറിനും അവിടത്തെ ജനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതല്ലെന്നും അമേരിക്കയ്ക്ക് നല്‍കിയ തിരിച്ചടി മാത്രമായിരുന്നു ലക്ഷ്യമെന്നും ഇറാന്‍ വ്യക്തമാക്കി.
 
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഖത്തറുമായി ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിര്‍ത്തുന്നതിനും തുടരുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഇറാനിയന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഖത്തറിലെ അല്‍ ഉദൗദ് സൈനിക താവളത്തില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ മിസൈലുകളെല്ലാം തകര്‍ത്തതായി ഖത്തര്‍ വ്യക്തമാക്കി. അക്രമണത്തെ ഖത്തര്‍ അപലപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഖത്തറിന് പുറമെ ഇറാഖിലെ യു എസ് സൈനികതാവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍