ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍; നാലുമരണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 24 ജൂണ്‍ 2025 (11:39 IST)
ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടയാണ് ഇറാന്റെ ആക്രമണം. ഇറാന്‍ വീണ്ടും മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ഷട്ടറുകളില്‍ തുടരണമെന്നും ഇസ്രയേല്‍ പ്രതിരോധസേന മുന്നറിയിപ്പ് നല്‍കി. 
 
വെടി നിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം നേരത്തേ ഇറാന്‍ തള്ളിയിരുന്നു. യുദ്ധം അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍ ആണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ച്ചി പറഞ്ഞു. ഇന്ന് പുലര്‍ച്ച നാലുമണിയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ട്രംപിന്റെ വെടി നിര്‍ത്തല്‍ ധാരണ വാദം പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണം വന്നത്.
 
ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്നും അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍ തന്നെയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി എക്‌സില്‍ കുറിച്ചു. അതേസമയം ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിളിച്ച അടിയന്തര യോഗത്തില്‍ യുഎസ് -ഇറാന്‍ പ്രതിനിധികളുടെ വാക്പോര്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ആയതിനാലാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് അമേരിക്ക പറഞ്ഞത്. ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡര്‍ ഡൊറോത്തി ഷിയയാണ് ഇക്കാര്യം പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍