Iran vs Israel Conflict Live Updates: പ്രത്യാക്രമണം തുടര്‍ന്ന് ഇറാന്‍; എല്ലാം ശരിയായെന്ന അവകാശവാദവുമായി ട്രംപ്

രേണുക വേണു

ചൊവ്വ, 24 ജൂണ്‍ 2025 (08:15 IST)
Iran vs Israel Conflict Live Updates: ലോകത്തെ യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എടുത്തുചാട്ടം. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണങ്ങളാണ് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കിയത്. 
 
തിങ്കളാഴ്ച രാത്രി ഖത്തറിലെ ദോഹയില്‍ യുഎസ് സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തി. പ്രാദേശിക സമയം രാത്രി 7.42 നാണ് സ്‌ഫോടനം ഉണ്ടായത്. കനത്ത സ്‌ഫോടന ശബ്ദം കേട്ടതായി ഖത്തറിലെ മലയാളികള്‍ പ്രതികരിച്ചു. ജനവാസ മേഖലയെ തങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. 

12.30 PM: ഒടുവില്‍ വാക്കുകൊണ്ട് ശാന്തി ! യാഥാര്‍ഥ്യമാകട്ടെ 
 
12 ദിവസത്തെ യുദ്ധസമാനമായ അന്തരീക്ഷത്തിനു ശേഷം ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിലേക്ക്. ഇരുവരും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ തങ്ങള്‍ പ്രത്യാക്രമണം നിര്‍ത്താമെന്ന് ഇറാന്‍ നേരത്തെ അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് വെടിനിര്‍ത്തല്‍ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ഇസ്രയേല്‍ പറയുന്നു. വെടിനിര്‍ത്തല്‍ കരാറില്‍ ഏതെങ്കിലും തരത്തില്‍ ലംഘനമുണ്ടായാല്‍ ഇസ്രയേല്‍ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

11.00 AM: ഇസ്രയേലില്‍ നാല് മരണം 
 
പ്രത്യാക്രമണം തുടര്‍ന്ന് ഇറാന്‍. ഇസ്രയേലിന്റെ ദക്ഷിണ മേഖലയായ ബീര്‍ഷെബയില്‍ ഇറാന്റെ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 
 
10.30 AM: ഇറാനില്‍ നിന്ന് കൂടുതല്‍ പേരെ ഇന്ത്യയിലെത്തിച്ചു 

ഇസ്രയേലുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ 292 ഇന്ത്യക്കാരെ കൂടി ഇറാനില്‍ നിന്ന് നാട്ടിലെത്തിച്ചു. പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. 2,200 ല്‍ അധികം ഇന്ത്യക്കാരെ ഇതുവരെ ഇറാനില്‍ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചെന്നാണ് വിവരം. 
 

09.30 AM: കഴിഞ്ഞ ഒരു മണിക്കൂറിനിടെ ഇസ്രയേലില്‍ മൂന്ന് തവണ അപായ സൈറണ്‍ മുഴങ്ങിയെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. ഇസ്രയേലികള്‍ ബങ്കറുകളില്‍ അഭയം തേടി.
 

09.00 AM: കൊച്ചിയില്‍ നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍ 
 
എയര്‍ ഇന്ത്യ 
 
AI 953 - കൊച്ചി - ദോഹ - 12.50 AM 
 
AI 933 - കൊച്ചി - ദുബായ് - 11.05 AM 
 
AL 934 - ദുബായ് - കൊച്ചി - 02.45 PM 
 
എയര്‍ ഇന്ത്യ എക്‌സ്പ്രസ് 
 
IX 441 - കൊച്ചി - മസ്‌കറ്റ് - 8.55 AM 
 
IX 475 - കൊച്ചി - ദോഹ - 6.50 PM 
 
IX 461 - കൊച്ചി - കുവൈറ്റ് - 9.55 PM 
 
IX 954 - കുവൈറ്റ് - കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 8.15 നു പകരം 9.55 നു പുറപ്പെടും 

08.30 AM: ഖത്തറിലെ യുഎസ് സൈനികത്താവളങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള ഒട്ടേറെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയര്‍ലൈന്‍സിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇന്‍ഡിഗോയുടെ ഷാര്‍ജയിലേക്കുള്ള വിമാനവും റദ്ദാക്കി.
 
 
08.20 AM: അതേസമയം ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തലിനു ഇതുവരെ കരാര്‍ ആയിട്ടില്ലെന്നു ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേല്‍ നിയമവിരുദ്ധമായി നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ ഇറാനും അതേ പാത തിരഞ്ഞെടുക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. 
 
08.10 AM: ഇറാനു നന്ദി പറഞ്ഞ് ട്രംപ്. ഖത്തറിലെ യുഎസ് സൈനികത്താവളങ്ങള്‍ ആക്രമിക്കുന്നതിനു മുന്‍പ് നോട്ടീസ് നല്‍കിയതിനാണ് ഇറാനു ട്രംപ് നന്ദി അറിയിച്ചത്. ' മുന്‍കൂട്ടി നോട്ടീസ് നല്‍കിയതിനു ഇറാനു ഞാന്‍ നന്ദി പറയുന്നു. മനുഷ്യ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ അതുകൊണ്ട് സാധിച്ചു. ആര്‍ക്കും പരുക്കേറ്റിട്ടുമില്ല,' ട്രംപ് പറഞ്ഞു. ലോകത്തിനു നന്ദിയെന്നും ഇനി സമാധാനത്തിനുള്ള സമയമാണെന്നും ട്രംപിന്റെ ട്വീറ്റില്‍ പറയുന്നു.
 
08.05 AM: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഉടന്‍ നിലവില്‍ വരുമെന്ന് ട്രംപ് പറഞ്ഞു. ഔദ്യോഗികമായി ഇറാന്‍ യുദ്ധവിരാമം ആരംഭിക്കും. 12 മണിക്കൂറിനു ശേഷം ഇസ്രയേല്‍ യുദ്ധവിരാമം ആരംഭിക്കും. 24 മണിക്കൂറിനു ശേഷം, 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകുമെന്നും ട്രംപ് പറഞ്ഞു. 
 
08.00 AM: ഇറാന്റെ ആക്രമണത്തെ യുഎഇ അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിനും വ്യോമപാതയ്ക്കും നേരെയുള്ള കടന്നു കയറ്റമാണ് ഇറാനിയന്‍ റവലൂഷണറി ഗാര്‍ഡ് നടത്തിയതെന്നു യുഎഇ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. ഖത്തറിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന ഒരാക്രമണവും യുഎഇ അംഗീകരിക്കില്ല. എത്രയും വേഗം ഇറാന്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍