ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിട്ടും എന്തുകൊണ്ടാണ് റഷ്യ ഇടപെടാത്തത്; പുടിന്റെ മറുപടി ഇതാണ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 23 ജൂണ്‍ 2025 (13:15 IST)
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ലക്ഷ്യമിട്ടിട്ടും, ടെഹ്റാന്റെ രക്ഷയ്ക്ക് നേരിട്ട് എത്തുന്നതിനുപകരം മോസ്‌കോ എന്തുകൊണ്ടാണ് മാറിനില്‍ക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വിശദീകരിച്ചു. റഷ്യയും ഇറാനും പതിറ്റാണ്ടുകളായി അടുത്ത ബന്ധത്തിലാണെങ്കിലും, ഇസ്രായേലില്‍ റഷ്യന്‍ സംസാരിക്കുന്ന ധാരാളം ആളുകള്‍ താമസിക്കുന്നതിനാല്‍ സംഘര്‍ഷത്തില്‍ നിഷ്പക്ഷത പാലിക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്ന് പുടിന്‍ പറഞ്ഞു.
 
സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവെയാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. 'മുന്‍ സോവിയറ്റ് യൂണിയനില്‍ നിന്നും റഷ്യന്‍ ഫെഡറേഷനില്‍ നിന്നുമുള്ള ഏകദേശം രണ്ട് ദശലക്ഷം ആളുകള്‍ ഇസ്രായേലില്‍ താമസിക്കുന്നുണ്ടെന്ന വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് അത് ഏതാണ്ട് റഷ്യന്‍ സംസാരിക്കുന്ന ഒരു രാജ്യമാണ്. തീര്‍ച്ചയായും, റഷ്യയുടെ സമകാലിക ചരിത്രത്തില്‍ ഞങ്ങള്‍ ഇത് എല്ലായ്‌പ്പോഴും കണക്കിലെടുക്കുന്നു.' പുടിന്‍ പറഞ്ഞു.
 
അതേസമയം സഖ്യകക്ഷികളോടുള്ള റഷ്യയുടെ വിശ്വസ്തതയെ ചോദ്യം ചെയ്ത വിമര്‍ശകരെയും പുടിന്‍ തള്ളിക്കളഞ്ഞു. അറബ് രാജ്യങ്ങളുമായും ഇസ്ലാമിക രാജ്യങ്ങളുമായും റഷ്യയുടെ ബന്ധം വളരെക്കാലമായി സൗഹൃദപരമാണെന്നും റഷ്യയുടെ ജനസംഖ്യയുടെ 15 ശതമാനം മുസ്ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക സഹകരണ സംഘടനയില്‍ (OIC) റഷ്യയും ഒരു നിരീക്ഷകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍