Israel vs Iran: യുഎസിനുള്ള പണി ഇറാന്റെ പരിഗണനയില്‍; എന്തും സംഭവിക്കാം !

രേണുക വേണു

തിങ്കള്‍, 23 ജൂണ്‍ 2025 (08:56 IST)
Israel vs Iran: ഇസ്രയേലിനു പിന്തുണ നല്‍കുന്ന യുഎസിനെതിരെ ശക്തമായ നീക്കങ്ങളുമായി ഇറാന്‍. യുഎസ് ആക്രമണം അപലപനീയവും നീചവും എന്നാണ് ഇറാന്റെ നിലപാട്. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് യുഎസ് ചെയ്യുന്നതെന്ന് ഇറാനു വിമര്‍ശനമുണ്ട്. 
 
യുഎസിനെതിരെ ഇറാന്‍ പ്രത്യാക്രമണം നടത്തുമോ എന്ന ആശങ്കയിലാണ് ലോകം. ഇറാനില്‍ ഭരണമാറ്റം വേണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് കൂടുതല്‍ പ്രകോപനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്. 
 
' നിലവിലെ ഭരണകൂടത്തിനു ഇറാനെ വളരെ മഹത്തരമായ രാജ്യമായി മാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ അവിടെയൊരു ഭരണമാറ്റം ഉണ്ടായിക്കൂടെ?,' ട്രംപ് ചോദിച്ചു. സയണിസ്റ്റ് ശത്രുക്കള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ പരമോന്നത അധികാരി അലി ഖമനേയി പറഞ്ഞത്. യുഎസിലെ ദേശീയ സുരക്ഷ വിഭാഗവുമായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് ചര്‍ച്ച നടത്തും. ഇറാനില്‍ നടത്തിയ ആക്രമണത്തെ കുറിച്ചാണ് ദേശീയ സുരക്ഷ വിഭാഗവുമായി ട്രംപ് ചര്‍ച്ച നടത്തുക. 
 
അതേസമയം യുഎസ് ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിനു ശേഷവും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുകയാണ്. ഇറാന്‍ മിസൈല്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് മധ്യ ഇസ്രയേലില്‍ അപായ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു.
 
യുഎസ് ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചു എന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. യുഎസ് ആക്രമണം നടക്കുന്നതിനു മുന്‍പ് ഇറാന്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍നിന്ന് യുറേനിയവും ഉപകരണങ്ങളും നീക്കം ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് യുദ്ധഭീഷണി മുഴക്കിയതോടെയാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഇവ ഇറാന്‍ നീക്കം ചെയ്തതെന്നാണ് വിവരം. 
 
ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം കൂടുതല്‍ വഷളാക്കുന്ന രീതിയിലാണ് യുഎസിന്റെ ഇടപെടല്‍. ഫോര്‍ദോ, നതാന്‍സ്, എസ്ഫാന്‍ എന്നിവിടങ്ങളിലെ ആണവനിലയങ്ങളിലാണ് ആക്രമണം നടന്നത്. ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കാനുള്ള യുഎസ് തീരുമാനത്തെ ഇസ്രയേല്‍ സ്വാഗതം ചെയ്തിരുന്നു. 
 
ഇറാന്‍ യുഎസിനെ ആക്രമിക്കാനോ തിരിച്ചടിക്കാനോ ശ്രമിച്ചാല്‍ ഇപ്പോള്‍ കണ്ടതിനേക്കാള്‍ വലിയ വിനാശം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം യുഎസ് ആക്രമണത്തില്‍ ആണവകേന്ദ്രങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഇറാന്‍ അവകാശപ്പെട്ടു. ' നിങ്ങള്‍ക്കു അറിവിനെ ബോംബ് വെച്ച് തകര്‍ക്കാന്‍ സാധിക്കില്ല. രണ്ടാമത്തെ കാര്യം ചൂതാട്ടത്തിനു ശ്രമിക്കുന്നവര്‍ ഉറപ്പായും തോല്‍ക്കും,' ഇറാന്‍ പ്രതികരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍