Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

അഭിറാം മനോഹർ

ഞായര്‍, 22 ജൂണ്‍ 2025 (21:03 IST)
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അമേരിക്ക ഇറാനിലെ 3 ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തത് പശ്ചിമേഷ്യയിലെ സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണകപ്പല്‍ പാതയായ ഹോര്‍മുസ് അടച്ചിടാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായാണ് സ്റ്റേറ്റ് മീഡിയ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹൊര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫിനെ അറേബ്യന്‍ കടലുമായും ഇന്ത്യന്‍ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്നത് ഹോര്‍മുസ് കടലിടുക്കാണ്.
 
ഏറ്റവും ഇടുങ്ങിയ ഭാഗത്ത് ഏകദേശം 33 കിലോമീറ്റര്‍ വീതിയുള്ള ചാനല്‍ ഇറാനെ അറേബ്യന്‍ ഉപദ്വീപില്‍ നിന്നും വേര്‍തിരിക്കുന്നു. 3 കിലോമീറ്റര്‍ മാത്രമാണ് ഈ ഭാഗത്തെ കപ്പല്‍ ചാലിന്റെ വീതി. സൗദി അറേബ്യ, ഇറാഖ്,യുഎഇ, ഖത്തര്‍,ഇറാന്‍,കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോര്‍മുസ് വഴിയാണ്. ഈ പാത അടയ്ക്കുന്നതോടെ അമേരിക്കയും യൂറോപ്പും മാത്രമല്ല ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും പ്രതിസന്ധിയിലാകും.
 
ഇറാന്റെ നടപടി പ്രാബല്യത്തില്‍ വന്നാല്‍ ലോകമാകെ എണ്ണവിലയില്‍ വലിയ വര്‍ധനവിന് ഇത് ഇടയാക്കും. എണ്ണയുടെ വിലവര്‍ധനവ് ചരക്കുനീക്കത്തെയും ബാധിക്കുമെന്നതിനാല്‍ അവശ്യസാധനങ്ങളുടെ വില ഉയരാനും ഇത് കാരണമാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍