Iran vs Israel: ഇറാൻ ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ല, അമേരിക്കൻ ഭീഷണി തള്ളി ഖമൈനി, അമേരിക്ക നേരിട്ട് തന്നെ ആക്രമണത്തിൽ പങ്കാളിയായേക്കുമെന്ന് സൂചന
നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമൈനി. ശത്രുവിന് മുന്നില്‍ മുട്ട് മടക്കില്ല എന്നതാണ് ഇറാന്റെ നിലപാടെന്നാണ് ഖമൈനി വ്യക്തമാക്കിയത്. അതേസമയം ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ അമേരിക്കയും വരും മണിക്കൂറുകളില്‍ നേരിട്ട് പങ്കാളിയായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇറാന്‍ ആണവായുധം നേടുന്നതിന് തൊട്ടരികിലെത്തിയെന്നും അത് തടയാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാത്രിയില്‍ ഉടനീളം ടെഹ്‌റാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. അതേസമയം ഇസ്രായേലി നഗരങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണവും ഇന്നലെ തുടര്‍ന്നു.ഹൈഫയിലേക്കും ടെല്‍ അവീവിലേക്കും അയച്ച മിസൈലുകള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു.
ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 450 കടന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനിലെ നതാന്‍സ് ആണവോര്‍ജ കേന്ദ്രത്തിന്റെ ഭൂഗര്‍ഭ അറകളില്‍ കാര്യമായ നാശമുണ്ടായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചു. എന്നാല്‍ ഇസ്ഫഹാന്‍ അടക്കമുള്ള മറ്റ് കേന്ദ്രങ്ങള്‍ ഭൂഗര്‍ഭ സംവിധാനങ്ങള്‍ക്ക് തകരാറേറ്റിട്ടില്ല. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ആയിരക്കണക്കിന് സെന്‍ട്രിഫ്യൂജുകളും ആണവശേഖരവും ഭൂമിക്കടിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ തകര്‍ക്കാനായി ബങ്കര്‍ ബസ്റ്റര്‍ മിസൈലുകള്‍ ഇസ്രായേല്‍ അമേരിക്കയില്‍ നിന്നും ആവശ്യപ്പെട്ടു. ഇറാന്റെ മിസൈല്‍ ആക്രമണശേഷി ഗണ്യമായി കുറഞ്ഞെന്നും ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ ഇറാനില്‍ ലക്ഷ്യം നേടുമെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
അതേസമയം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഇസ്രായേലിനെതിരായ പ്രത്യാക്രമണം കടുപ്പിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൈഫയിലും ടെല്‍ അവീവിലുമുള്ള ജനങ്ങളോട് ഒഴിഞ്ഞുമാറാന്‍ ഇറാന്‍ സേനാ മേധാവി ആവശ്യപ്പെട്ടു. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ആയത്തുല്ല അലി ഖമൈനി എവിടെയാണെന്ന് അറിയാമെന്നും എന്നാല്‍ അദ്ദേഹത്തെ വധിക്കില്ലെന്നും ട്രംപ് ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം ഇസ്രായേലിന്റെ ഇറാന്‍ ആക്രമണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈന അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സൈനികനടപടിയിലൂടെയല്ല പരിഹരിക്കേണ്ടതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് വ്യക്തമാക്കി.