Donald Trump: ഇസ്രയേലിന്റെ ധൈര്യം യുഎസ് പിന്തുണ; സ്ഥിതി വഷളാക്കി ഡൊണാള്‍ഡ് ട്രംപ്

രേണുക വേണു

ബുധന്‍, 18 ജൂണ്‍ 2025 (08:41 IST)
Donald Trump

Donald Trump: തുടര്‍ച്ചയായി പ്രകോപന പ്രസ്താവനകള്‍ നടത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തെ യുദ്ധമുനമ്പിലേക്ക് കൊണ്ടുപോകുന്നതായി വിമര്‍ശനം. ഇസ്രയേലിനു പരസ്യ പിന്തുണ നല്‍കി ഇറാനെതിരെ നിലപാടെടുക്കുന്ന ട്രംപ് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണെന്നാണ് ആഗോള മാധ്യമങ്ങള്‍ അടക്കം വിലയിരുത്തുന്നത്. 
 
ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ വ്യോമ നിരീക്ഷണവും പ്രതിരോധ സംവിധാനവും മികച്ചതാണെങ്കിലും അമേരിക്കന്‍ നിര്‍മിത സംവിധാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ തങ്ങള്‍ക്കു താഴെയാണ് അവയുടെ സ്ഥാനമെന്നും ട്രംപ് പറഞ്ഞിരുന്നു. തുടര്‍ച്ചയായി പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കുന്നത് ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം വലിയ യുദ്ധമായി മാറ്റാനുള്ള ട്രംപിന്റെ കെണിയാണെന്ന് മറ്റു രാജ്യങ്ങള്‍ അടക്കം സംശയിക്കുന്നു. 
 
' പരമോന്നത നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. അയാളെ ഞങ്ങള്‍ക്കു വളരെ എളുപ്പത്തില്‍ ലക്ഷ്യം വയ്ക്കാവുന്നതാണ്. ഒളിവിലിരിക്കുന്ന സ്ഥലത്ത് അദ്ദേഹം സുരക്ഷിതനാണ്. എന്തായാലും ഇപ്പോള്‍ ഞങ്ങള്‍ അയാളെ ഇല്ലാതാക്കാന്‍ പോകുന്നില്ല,' ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ലക്ഷ്യമിട്ട് ട്രംപ് എക്‌സില്‍ കുറിച്ചു. ഇതിനു പിന്നാലെയാണ് ഇറാന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. 
 
ഇസ്രയേലിനെതിരായ യുദ്ധം ആരംഭിച്ചെന്നും തങ്ങളില്‍ നിന്ന് യാതൊരു കരുണയും ഇനി പ്രതീക്ഷിക്കേണ്ടെന്നും ഖമനയി എക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി. 'നീതിമാനായ പരമാധികാരിയുടെ നാമത്തില്‍ ഞങ്ങള്‍ യുദ്ധം (പോരാട്ടം) ആരംഭിക്കുന്നു. ഭീകരവാദികളായ സയണിസ്റ്റ് രാഷ്ട്രത്തിനു ശക്തമായ മറുപടി നമ്മള്‍ കൊടുക്കണം. യാതൊരു കരുണയും ഞങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിക്കില്ല,' ഖമനയി കുറിച്ചു. 
 
ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രയേലിനു യുഎസിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. മധ്യപൂര്‍വദേശത്തേക്കു യുഎസ് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ നീക്കം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്തു. മധ്യപൂര്‍വദേശത്ത് യുഎസിന്റെ നാല്‍പതിനായിരം സൈനികരും വ്യോമപ്രതിരോധ സംവിധാനങ്ങളും പോര്‍വിമാനങ്ങളും യുദ്ധക്കപ്പലുകളുമുണ്ട്. യുഎസില്‍ നിന്ന് ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎസിന്റെ സഹായത്തോടെ ഇറാന്റെ ഭൂഗര്‍ഭ കേന്ദ്രങ്ങളിലുള്ള ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍