എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 23 ജൂണ്‍ 2025 (14:38 IST)
എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന് കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് നിലനിര്‍ത്താന്‍ സാധിച്ചില്ല. 1420 വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. യുഡിഎഫിന് വര്‍ഗീയ ശക്തികളുടെ പിന്തുണ കിട്ടിയെന്നും ബിജെപി വോട്ട് ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ യുഡിഎഫില്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
 
വി ഡി സതീശന്‍ പറയുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ പറ്റിയാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ ഉപയോഗിച്ച് വര്‍ഗീയ തീവ്രവാദ ശക്തികള്‍ ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ബാക്കിയാണ് നിലമ്പൂരെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം തനിക്ക് ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടുകളെന്ന് പി വി അന്‍വര്‍ പറഞ്ഞു. താന്‍ യുഡിഎഫിന്റെ വോട്ട് പിടിച്ചുവെന്ന് പറയേണ്ടെന്നും എല്‍ഡിഎഫില്‍ നിന്നാണ് കൂടുതല്‍ വോട്ട് തനിക്ക് ലഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
 
രണ്ടുപ്രാവശ്യം നിലമ്പൂരില്‍ നിന്ന് എംഎല്‍എ ആയ വ്യക്തിയാണ് അന്‍വര്‍. അതേസമയം അന്‍വര്‍ നിര്‍ണായക ശക്തിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. വോട്ടെടുപ്പില്‍ അന്‍വര്‍ ഘടകമായെന്നും ജനങ്ങള്‍ക്കിടയിലെ സ്വാധീനം തെളിയിച്ചെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇത്രയും വോട്ട് കിട്ടുന്നയാളെ തള്ളാനാകില്ലെന്നും അടച്ച വാതില്‍ തുറക്കാന്‍ പ്രയാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍