Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

നിഹാരിക കെ.എസ്

ചൊവ്വ, 24 ജൂണ്‍ 2025 (07:32 IST)
ഇസ്രായേൽ-ഇറാൻ പ്രശ്നം രൂപപ്പെട്ടിട്ട് 12 ദിവസമാകുന്നു. വെടിനിർത്തലിന് തയ്യാറാകാതെ ഇരു രാജ്യങ്ങളും. ഇറാനെതിരെ കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, ഇറാൻ തിരിച്ചടിച്ചു. ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാൻ തങ്ങളുടെ മിസൈലുകൾ വർഷിച്ചു. ആറു മിസൈലുകള്‍ അയച്ചതായി ഇറാന്‍ ടെലിവിഷനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 
 
അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ബശാഇര്‍ അല്‍ ഫതഹ്’ എന്ന് പേരിട്ടാണ് അമേരിക്കന്‍ വ്യോമതാവളത്തിനു നേരെ രാത്രിയോടെ ആക്രമണം നടത്തിയത്. ആക്രമണം ഖത്തറും ഇറാനും സ്ഥിരീകരിച്ചു.
 
ജനവാസ മേഖലയില്‍ മിസൈല്‍ പതിച്ചതായി ഇതുവരെ വിവരങ്ങളൊന്നുമില്ല. ആളപായമോ, പരിക്കോ ഇല്ലെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തറിന്റെ തെക്ക്പടിഞ്ഞാറന്‍ മേഖലയിലെ മരുഭൂമിയിലാണ് അല്‍ ഉദൈദ് അമേരിക്കന്‍ വ്യോമതാവളം പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അമേരിക്ക അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍പറത്തി ഫോര്‍ദോ ഉള്‍പ്പെടെയുള്ള മൂന്നു ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിനുള്ള തിരിച്ചടിയായാണ് ഇറാന്‍ ഖത്തറിലെ യു.എസിന്റെ വ്യോമതാവളത്തിനുനേരെ ആക്രമണം നടത്തിയത്.
 
അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍