Iran- Israel Ceasefire: ഒടുവിൽ സമാധാനം,മിഡിൽ ഈസ്റ്റ് ശാന്തിയിലേക്ക്, വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രായേലും, കരാർ ലംഘിക്കരുതെന്ന് ട്രംപ്
12 ദിവസത്തോളം നീണ്ട് നിന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അറുതി. സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തലിന് ഇറാനും ഇസ്രായേലും അംഗീകാരം നല്‍കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം മാനിച്ച് വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇറാനെതിരായ പോരാട്ടത്തില്‍ ഇസ്രായേല്‍ അതിന്റെ ലക്ഷ്യങ്ങള്‍ നേടിയതായി സുരക്ഷാ കാബിനറ്റ് വിലയിരുത്തിയതായും നെതന്യാഹു പറഞ്ഞു.
സൈനിക നീക്കത്തിലൂടെ ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ ഭീഷണി അവസാനിപ്പിക്കാന്‍ സാധിച്ചു. ഇറാന്റെ സൈനിക നേതൃത്വത്തിനും നിരവധി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കും ഇസ്രായേല്‍ കനത്ത നാശം വരുത്തി. ടെഹ്‌റാനിലെ ആകാശത്തിന്റെ നിയന്ത്രണം സ്വന്തമാക്കിയെന്നും നെതന്യാഹു അവകാശപ്പെട്ടു. അതേസമയം വെടിനിര്‍ത്തല്‍ കരാറിന് എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ ഇസ്രായേല്‍ ശക്തമായി തിരിച്ചടിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ വെടി നിര്‍ത്തിയാല്‍ അക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ ഇറാന്‍ അറിയിച്ചിരുന്നു.
പശ്ചിമേഷ്യയില്‍ നിലനിന്ന സംഘര്‍ഷത്തിന് അന്ത്യം കുറിച്ചുകൊണ്ട് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇരുകൂട്ടരും കരാര്‍ ലംഘിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം ഇറാന്‍ സൈന്യം അവസാന നിമിഷം വരെയും ധീരമായി പോരാടിയതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ശത്രുവിന്റെ ഏത് ആക്രമണത്തെയും അവസാന നിമിഷം വരെ ചെറുത്ത സായുധ സേനയ്ക്ക് നന്ദി പറയുന്നതായും ഇറാന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.