കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് മുതൽ വിൻസി അലോഷ്യസ് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കൂടാതെ, നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ആരോപണവും മറ്റും വന്‍ വാര്‍ത്തയായിരുന്നു. മുന്‍പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പേര് വിന്‍ സി (Win c) എന്നാക്കി മാറ്റിയിരുന്നു. പേര് മാറ്റത്തിന് പിന്നിൽ നടൻ മമ്മൂട്ടി ആണെന്നായിരുന്നു അന്ന് വിൻസി പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് നടി.
അവാര്‍ഡ് നേട്ടത്തിന് അഭിനന്ദിച്ച് മമ്മൂക്ക വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശത്തില്‍ അങ്ങനെ വിളിച്ചുവെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. അതിന് ശേഷമാണ് വിന്‍സി പേര് മാറ്റിയത്. എന്നാല്‍ അന്ന് താന്‍ മമ്മൂട്ടിയെന്ന് കരുതി മെസേജ് അയച്ചത് മറ്റാര്‍ക്കോ ആണെന്ന് വെളിപ്പെടുത്തുകയാണ് വിന്‍സി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി ഇത് തുറന്നു പറഞ്ഞത്. പരിചയത്തിലുള്ള ഒരു വ്യക്തി മമ്മൂട്ടിയുടെ നമ്പര്‍ എന്ന് പറഞ്ഞാണ് ഫോണ്‍ നമ്പര്‍ തന്നത്. ഫോണില്‍ ആദ്യം വിളിച്ചെങ്കിലും കിട്ടത്തപ്പോഴാണ് മെസേജ് അയച്ചത്. തിരിച്ച് മെസേജ് വന്നപ്പോഴാണ് അതില്‍ വിന്‍ സി എന്ന് വിളിച്ചത്.
ഇതോടെ താന്‍ ഇത്രയും ആരാധിക്കുന്ന താരത്തിന്‍റെ വിളി തന്‍റെ പേരായി മാറ്റി. പിന്നീട് കുറേക്കാലം കഴിഞ്ഞാണ് ഒരു വേദിയില്‍ മമ്മൂട്ടിയെ കണ്ടത്. സന്ദേശം അയച്ചകാര്യം പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വിന്‍ സി എന്ന് വിളിച്ചത് അദ്ദേഹം അല്ലെന്ന് വ്യക്തമായി. താന്‍ മമ്മൂക്ക എന്ന് കരുതിയ സന്ദേശം അയച്ചത് വേറെ ആളാണെന്ന് മനസിലായി. എന്നാല്‍ അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ പോയില്ലെന്ന് വിന്‍സി പറയുന്നു.