ഷാര്‍ജയിലെ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹമരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

അഭിറാം മനോഹർ

തിങ്കള്‍, 14 ജൂലൈ 2025 (14:44 IST)
Vipanchika
ഷാര്‍ജയില്‍ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹമരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് കുണ്ടറ പോലീസ്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. ഭര്‍ത്താവ് നിതീഷാണ് ഒന്നാം പ്രതി. നിതീഷിന്റെ സഹോദരി നീതു രണ്ടാം പ്രതിയും നിതീഷിന്റെ അച്ഛന്‍ കേസില്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 
ഷാര്‍ജയിലെ വീട്ടില്‍ കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയേയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ ദിവസം മുതല്‍ ഭര്‍ത്താവ് നിതീഷില്‍ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുണ്ണുവെന്നും ഷാര്‍ജയില്‍ നടന്ന കുറ്റകൃത്യം നാട്ടില്‍ നടന്നതിന്റെ തുടര്‍ച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താന്‍ കഴിയുമെന്നും വിപഞ്ചികയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറയുന്നു. ഷാര്‍ജയിലെ പരിശോധനകളില്‍ വിശ്വാസമില്ലെന്നും മൃതദേഹങ്ങള്‍ നാട്ടില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ശ്രമിക്കുമെന്നും അഡ്വ മനോജ് കുമാര്‍ വ്യക്തമാക്കി.
 
 അതേസമയം ഭര്‍ത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതായി പരാതിയുണ്ട്. വിപഞ്ചികയുടെ ഫോണും ലാപ്‌ടോപ്പും കാണാതായതും അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തി വിപഞ്ചിക ആത്മഹത്യ ചെയ്തതാണെന്ന വാദം വിപഞ്ചികയുടെ കുടുംബം തള്ളികളഞ്ഞിരുന്നു. സംഭവത്തില്‍ നിതീഷിന്റെയും അച്ഛന്റെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍