കാറിന്റെ ഡിക്കിയിൽ എങ്ങനെ പേഴ്സ് വന്നു? വിശദീകരിച്ച് തരുൺ മൂർത്തി

നിഹാരിക കെ.എസ്

തിങ്കള്‍, 26 മെയ് 2025 (14:21 IST)
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ 'തുടരും'. സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ചിത്രത്തിലെ ഒരു നിർണായകമായ രംഗത്തിൽ കാറിന്റെ ഡിക്കിയിൽ നിന്ന് മോഹൻലാലിന്റെ കഥാപാത്രത്തിന് തന്റെ മകന്റെ പേഴ്സ് ലഭിക്കുന്നുണ്ട്. ഇത് എങ്ങനെ അവിടെ വന്നു എന്ന് പറയുകയാണ് തരുൺ. 
 
ലോജിക്കലി അത് എങ്ങനെ എത്തി എന്ന് കാണിക്കുന്ന പോയിന്റുകൾ സിനിമയിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തരുൺ പറഞ്ഞു. കാർത്തിക് സൂര്യയുമായി നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം.
 
'കാറിന്റെ ഡിക്കിയിൽ എങ്ങനെ പേഴ്സ് വന്നു എന്നതിന് ഉത്തരം സിനിമയിൽ തന്നെയുണ്ട്. ബെന്നി എന്ന പോലീസുക്കാരൻ ബെൻസിനെയും സുധീഷിനെയും എല്ലാവരെയും അന്വേഷിച്ച് നടക്കുന്ന സീനിൽ കുട്ടിച്ചന്റെ വർക്ക് ഷോപ്പിൽ ചെല്ലുന്നുണ്ട്. അവിടെ ടി വി യിൽ ന്യൂസ് ബുള്ളറ്റ് പോകുന്നുണ്ട്. ആ വാർത്തയിൽ വളരെ കൃത്യമായി പറയുന്നുണ്ട് ചാക്കിൽ നിന്ന് കിട്ടിയ യൂണിഫോമിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പോലീസ് അന്വേഷണം തുടങ്ങി എന്ന് പറയുന്നുണ്ട്. അപ്പോൾ അതിനർത്ഥം ചാക്കിൽ ബോഡിയ്ക്കൊപ്പം അവർ യൂണിഫോമും ഒളിപ്പിച്ചിട്ടുണ്ട്.
 
അവസാനം ബോഡി വലിച്ച് കൊണ്ടുപോകുന്ന ബെന്നി യൂണിഫോം കൂടെ കൊണ്ടുപോകുന്നുണ്ട്. ഞാൻ ഇതേ ചാക്കിനകത്ത് യൂണിഫോം ഇട്ടു എന്ന് പറയുന്ന തരത്തിൽ ഒരു സ്പൂൺ ഫീഡിങ് വേണ്ട എന്ന് തോന്നി. സിനിമയിൽ പല സ്ഥലങ്ങളിലും അത് ഇട്ട് ഇട്ട് കൊടുത്തിട്ടുണ്ട്. പിന്നെ പേഴ്സ് പുറത്ത് വന്നത് എങ്ങനെ, ബോഡി കൊണ്ട് പോകുമ്പോൾ ചാക്ക് കീറിയിട്ടുണ്ട് അതിൽ നിന്നാണ് കാലു പുറത്തേക്ക് വന്നത്. അപ്പോൾ അതിന് അകത്ത് ഒരു ഓട്ട ഉണ്ട് എന്ന് വളരെ വ്യക്തമാണ്,' തരുൺ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍