നന്ദിയുണ്ട് മുംബൈ ഒരായിരം നന്ദി, ഡേവിഡിനെയും ഷെപ്പേർഡിനെയും തന്നല്ലോ..

അഭിറാം മനോഹർ

ഞായര്‍, 4 മെയ് 2025 (09:03 IST)
Tim David- Romario Shepherd
ഐപിഎല്ലില്‍ 11 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. ഇന്നലെ ചെന്നൈക്കെതിരായ അവസാന ഓവര്‍ ത്രില്ലറില്‍ 2 റണ്‍സിന്റെ വിജയമാണ് ബെംഗളുരു സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ ബാറ്റിംഗില്‍ വെടിക്കെട്ട് തീര്‍ത്ത റൊമാരിയോ ഷെപ്പേര്‍ഡിന്റെ പ്രകടനമായിരുന്നു മത്സരത്തില്‍ നിര്‍ണായകമായത്. 14 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് ഷെപ്പേര്‍ഡ് അടിച്ചെടുത്തത്.
 
 കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി മികച്ച പ്രകടനം നടത്തിയ വില്‍ ജാക്‌സിനെ മെഗാ താരലേലത്തില്‍ ആര്‍സിബി കൈവിട്ടിരുന്നു. വില്‍ ജാക്‌സിനെ മുംബൈ വിളിച്ചെടുത്തപ്പോള്‍ മുംബൈ നിരയിലായിരുന്ന ടിം ഡേവിഡും റൊമാരിയോ ഷെപ്പേര്‍ഡും ബെംഗളുരുവിലെത്തി. ഇപ്പോഴിതാ ടീം പോയന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്തെത്തി നില്‍ക്കുമ്പോള്‍ പല മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്കെത്തിച്ചത് മുംബൈ ആര്‍സിബിക്ക് സമ്മാനിച്ച 2 താരങ്ങളാണ്.
 
 ടൂര്‍ണമെന്റിലെ പല മത്സരങ്ങളിലും അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത് ടിം ഡേവിഡ് ടീമിനെ പല തവണ രക്ഷിച്ചിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയായതിനാല്‍ റൊമരിയോ ഷെപ്പെര്‍ഡിന് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ ചെന്നൈക്കെതിരായ മത്സരത്തില്‍ മികച്ച തുടക്കം കിട്ടിയിട്ടും മധ്യഓവറുകളില്‍ ടീം സ്‌കോറിംഗ് റിവേഴ്‌സ് ഗിയറിലേക്ക് മാറിയിരുന്നു. 17.4 ഓവറില്‍ ടീമിന്റെ അഞ്ചാം വിക്കറ്റ് പോവുമ്പോള്‍ 157 റണ്‍സായിരുന്നു സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ശേഷിക്കുന്ന 3 ഓവറുകളില്‍ ടീം സ്‌കോര്‍ 180 കടക്കുമെന്ന് പ്രതീക്ഷിച്ച ഇടത്താണ് റോമരിയോ ഷെപ്പേര്‍ഡ് വന്ന് ബാറ്റിംഗ് വിസ്‌ഫോടനം നടത്തിയത്. 
 
14 പന്തുകള്‍ നേരിട്ട റോമരിയോ ഷെപ്പെര്‍ഡ് 6 സിക്‌സുകളും 4 ബൗണ്ടറികളുമാണ് അടിച്ചുകൂട്ടിയത്. ഇതോടെ ആര്‍സിബിയുടെ സ്‌കോര്‍ 213 റണ്‍സിലേക്ക് കുതിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി 48 പന്തില്‍ 94 റണ്‍സുമായി ആയുഷ് മാത്രെയും 45 പന്തില്‍ 77 റണ്‍സുമായി രവീന്ദ്ര ജഡേജയും തിളങ്ങിയെങ്കിലും വിജയത്തിന് 2 റണ്‍സ് അകലെ ചെന്നൈയുടെ പോരാട്ടം അവസാനിച്ചിരുന്നു. ഇതോടെയാണ് നിര്‍ണായകമായ വിജയം നേടി ആര്‍സിബി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. അവസാന ഓവറുകളില്‍ കളി മാറ്റിയ റോമരിയോ ഷെപ്പേര്‍ഡാണ് മത്സരത്തിലെ താരം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍