ടി20 ലോകകപ്പ്: വിദേശലീഗുകളിൽ കളിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും, പാകിസ്ഥാൻ താരങ്ങൾ വരെ കരീബിയൻ പിച്ചുകളെ അടുത്തറിയുന്നവർ

അഭിറാം മനോഹർ

ബുധന്‍, 29 മെയ് 2024 (17:16 IST)
ഐപിഎല്‍ ആവേശം കഴിഞ്ഞ് തുടക്കമാവുന്ന ടി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് പിച്ചുകള്‍ ഇന്ത്യന്‍ ടീമിന് വെല്ലുവിളിയാകുമെന്ന് സൂചന. 200ന് മുകളില്‍ റണ്‍സൊഴുകുന്ന പിച്ചുകളായിരുന്നു ഐപിഎല്ലിലെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് ആധിപത്യം ലഭിക്കുന്ന ചെറിയ ടോട്ടലുകള്‍ വരുന്ന പിച്ചുകളാകും വെസ്റ്റിന്‍ഡീസിലേത്. ലോകകപ്പിലെ പ്രധാന വേദികളായ ആന്റിഗ്വയിലെ ശരാശരി ടി20 സ്‌കോര്‍ 123 റണ്‍സാണ്. ബാര്‍ബഡോസില്‍ ഇത് 138 റണ്‍സും ഗയാനയില്‍ 124 റണ്‍സുമാണ്.
 
 ഇത്തവണ ബാറ്റര്‍മാര്‍ക്കൊപ്പം 4 സ്പിന്നര്‍മാരെ കൂടി ഇന്ത്യ പ്രധാനടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്പിന്‍ കരുത്ത് ഇന്ത്യയ്ക്ക് കരുത്ത് നല്‍കുമെങ്കിലും കരീബിയന്‍ പിച്ചുകള്‍ പരിചിതമല്ല എന്നത് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകും. അതേസമയം ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക,ശ്രീലങ്ക,പാകിസ്ഥാന്‍,ന്യൂസിലന്‍ഡ് താരങ്ങളെല്ലാം കഴിഞ്ഞ 10 വര്‍ഷക്കാലത്തോളമായി കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗങ്ങളാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഭാഗമായി കരീബിയന്‍ പിച്ചുകളില്‍ കളിച്ച പരിചയമുള്ള താരങ്ങളുമായിട്ടാകും ഇന്ത്യയൊഴികെയുള്ള ടീമുകള്‍ ലോകകപ്പിനെത്തുന്നത്. ഇതും ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍