ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

അഭിറാം മനോഹർ

ബുധന്‍, 25 ജൂണ്‍ 2025 (13:56 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ബൗളിംഗ് യൂണിറ്റിനെ പറ്റിയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ വര്‍ക്ക് ലോഡിനെ പറ്റിയും പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ അഞ്ച് വിക്കറ്റുകളുമായി തിളങ്ങിയ ബുമ്ര രണ്ടാം ഇന്നിങ്ങ്‌സില്‍ നിറം മങ്ങിയിരുന്നു. സ്റ്റാര്‍ പേസറായ ബുമ്രയ്ക്ക് അധികം ഓവറുകള്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ലഭിച്ചിരുന്നില്ല. ഇതോടെ ബുമ്രയ്ക്ക് പരിക്കാണെന്ന തരത്തില്‍ അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളുമായി മത്സരശേഷം ഗംഭീര്‍ പ്രതികരിച്ചത്.
 
ഞങ്ങള്‍ ഇപ്പോഴും ബുമ്ര ഏതെല്ലാം മത്സരങ്ങള്‍ കളിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ 3 മത്സരങ്ങളിലെ ബുമ്ര കളിക്കുകയുള്ളു. അവന്റെ വര്‍ക്ക് ലോഡ് പ്രധാനമാണ്. ടീമിന്റെ റിസള്‍ട്ടോ സ്‌കോര്‍ ലൈനോ ഒന്നും ബാധകമല്ല. 3 മത്സരങ്ങളിലാകും പരമ്പരയില്‍ ബുമ്ര കളിക്കുക. ഗംഭീര്‍ വ്യക്തമാക്കി. സമാനമയ പ്രതികരണമാണ് നായകന്‍ ശുഭ്മാന്‍ ഗില്ലും നടത്തിയത്. ഓരോ മത്സരങ്ങള്‍ കഴിയും തോറുമാകും തീരുമാനമുണ്ടാവുക എന്ന് ഗില്ലും തുറന്ന് പറഞ്ഞു.
 
ഓരോ മത്സരങ്ങളും കഴിയുമ്പോള്‍ ബൗളര്‍മാര തള്ളിപറഞ്ഞാല്‍ ഒരു മികച്ച പേസ് യൂണിറ്റ് ഉണ്ടാക്കാനാവില്ല. അവര്‍ക്ക് വേണ്ടത് പിന്തുണയാണ് അങ്ങനെയാണ് ഒരു ബൗളിംഗ് യൂണിറ്റ് ഉണ്ടാക്കാന്‍ സാധിക്കുക. ബാറ്റിംഗിലും ഫീല്‍ഡിങ്ങിലും നിരാശ നല്‍കുന്ന പലതും ഉണ്ടായി. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യയ്ക്ക് 600 റണ്‍സടിക്കാമായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍