ആദ്യം നായകനെ വീഴ്ത്തും, ടീമിനെ സമ്മർദ്ദത്തിലാക്കും, ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ബൗളർമാർ ഗില്ലിനെ ലക്ഷ്യമിടുമെന്ന് മുൻ ഇംഗ്ലണ്ട് താരം
ജൂണ്‍ 20ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നായകന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലിന് വലിയ വെല്ലുവിളിയാണ്. ഇന്ത്യയുടെ ഭാവി എന്ന് വിശേഷിപ്പിക്കുമ്പോഴും രാജ്യത്തിനകത്തെ ടെസ്റ്റുകളില്‍ 42.03 ബാറ്റിംഗ് ശരാശരിയുള്ള ഗില്ലിന് ഇന്ത്യയ്ക്ക് പുറത്ത് 27.53 എന്ന മോശം ബാറ്റിംഗ് ശരാശരിയാണുള്ളത്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ പര്യടനത്തില്‍ ദയനീയമായ പ്രകടനമായിരുന്നു താരം നടത്തിയത്. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ട് സീരീസില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ലക്ഷ്യമിടുക ശുഭ്മാന്‍ ഗില്ലിനെയാകും എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ബാറ്ററായ നിക് നൈറ്റ്.
ഗില്ലിനെതിരെയാകും ഇംഗ്ലണ്ട് തന്ത്രങ്ങള്‍ മെനയുക എന്നാണ് നിക് നൈറ്റ് പറയുന്നത്. നായകന്‍ സമ്മര്‍ദ്ദത്തിലായാല്‍ ടീമിനെ വീഴ്ത്താം എന്നാകും ഇംഗ്ലണ്ട് കരുതുന്നത്. നായകന്‍ സമ്മര്‍ദ്ദത്തിലാവുന്നത് ടീമിന്റെ ഡ്രസ്സിംഗ് റൂമിന്റെ അന്തരീക്ഷം തന്നെ മാറ്റും. ഇംഗ്ലണ്ടില്‍ കാര്യമായ റെക്കോര്‍ഡും ഗില്ലിനില്ല. നിക് നൈറ്റ് പറയുന്നു.
ഗില്ലിന്റെ ഫ്രണ്ട് ഫൂട്ട് ഡിഫന്‍സിലെ പ്രശ്‌നങ്ങള്‍ ഇംഗ്ലണ്ടിലെ സ്വിംഗ് ചെയ്യുന്ന പിച്ചില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ മുതലെടുക്കും.പ്രത്യേകിച്ച് ഇടം കയ്യന്‍ പേസര്‍മാര്‍ ഗില്ലിനെ ബുദ്ധിമുട്ടിക്കുമെന്നാണ് നിക് നൈറ്റിന്റെ അഭിപ്രായം. അതേസമയം തന്റെ ബാറ്റിംഗിലെ ചെറിയ തെറ്റുകള്‍ തിരുത്താനായാല്‍ ഇംഗ്ലണ്ടില്‍ വിജയിക്കാന്‍ ഗില്ലിനാകും. ഇതിനായി താരം കഠിനമായി ശ്രമിക്കേണ്ടിവരുമെന്നും നിക് നൈറ്റ് കൂട്ടിച്ചേര്‍ത്തു.