കേരളത്തിലെ പ്രളയക്കെടുതി ലോകത്തോട് വിളിച്ചു പറയാന്‍ തരൂര്‍ ഐക്യരാഷ്‌ട്രസഭയിലേക്ക്; സഹായം അഭ്യര്‍ഥിക്കും!

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (16:32 IST)
കേരളത്തെ ദുരിതക്കയത്തിലാക്കിയ പ്രളയം ലോകശ്രദ്ധയാകര്‍ഷിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ ഐക്യരാഷ്‌ട്രസഭയിലേക്ക്. കേരളത്തിലെ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് സംസാരിക്കാനും സഹായം അഭ്യര്‍ഥിക്കാനുമാണ് അദ്ദേഹം ജനീവയില്‍ എത്തുന്നത്.

സുനന്ദ പുഷ്‌കര്‍ കേസില്‍ ഏര്‍പ്പെടുത്തിയിരുന്ന വിദേശയാത്ര വിലക്ക് പട്യാല കോടതി നീക്കിയതോടെയാണ് തരൂരിന് വിദേശയാത്രയ്‌ക്ക് അനുമതി ലഭിച്ചത്.

ജനീവയില്‍ എത്തുന്ന തരൂര്‍ കഴിഞ്ഞ ദിവസം അന്തരിച്ച ഐക്യരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും.

കര്‍ശന ഉപാധികളോടെയാണ് കോടതി തരൂരിന് വിദേശ യാത്രയ്‌ക്കുള്ള അനുമതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. പോകുന്ന സ്ഥലം ആരൊക്കെയായി കൂടിക്കാഴ്‌ച നടത്തും എന്നീ കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. രണ്ട് ലക്ഷം രൂപ കെട്ടിവയ്‌ക്കണം എന്നീ നിബന്ധനകളാണുള്ളത്.

തിരിച്ചെത്തുന്നതിനു പിന്നാലെ കെട്ടിവച്ച രണ്ടു ലക്ഷം രൂപ തരൂരിന് തിരികെ ലഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍