ദുരന്തമുഖത്ത് യോദ്ധാവായ് മമ്മൂട്ടി, കേരളക്കരയാകെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മെഗാതാരം

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (15:21 IST)
കേരളം പ്രളയദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ ഏവര്‍ക്കും ആശ്വാസവും തണലുമായി മലയാളത്തിന്‍റെ മെഗാതാരം മമ്മൂട്ടി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മമ്മൂട്ടി ചെയ്തത്.
 
പ്രളയത്തിന്‍റെ ആദ്യദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മമ്മൂട്ടി നേരിട്ടിറങ്ങി. പറവൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അദ്ദേഹം നേരിട്ടെത്തുകയും സഹായം വിതരണം ചെയ്യുകയും ചെയ്തു. മാത്രമല്ല, ആരും ഭയപ്പെടരുതെന്നും എല്ലാവരും കൂടെയുണ്ടെന്നും പറഞ്ഞ് ക്യാമ്പിലുള്ളവര്‍ക്ക് ആശ്വാസവും ഉണര്‍വും നല്‍കി.
 
എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ കേരളം പ്രളയത്തിനടിയിലായപ്പോള്‍ ഏവര്‍ക്കും സഹായം ലഭിക്കത്തക്ക വിധത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസസഹായങ്ങളും ഏകോപിപ്പിക്കുകയാണ് മമ്മൂട്ടി ചെയ്തത്. സോഷ്യല്‍ മീഡിയയാണ് അദ്ദേഹം ഇതിനായി തെരഞ്ഞെടുത്ത മാര്‍ഗം.
 
എവിടെയൊക്കെ എന്തൊക്കെ സഹായങ്ങളാണ് വേണ്ടതെന്നും എവിടെയൊക്കെയാണ് കൂടുതല്‍ അപകടങ്ങളുള്ളതെന്നും അദ്ദേഹം തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ജനങ്ങളെ അറിയിച്ചു. ലക്ഷോപലക്ഷം ഫോളോവേഴ്സുള്ള അദ്ദേഹത്തിന്‍റെ പേജുകളില്‍ വരുന്ന അപ്‌ഡേറ്റുകള്‍ ഏവര്‍ക്കും തുണയായി.
 
അപകടം നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ പ്രത്യേകം ഏറ്റുത്തുപറഞ്ഞ് മുന്നറിയിപ്പ് നല്‍ക്കാന്‍ മമ്മൂട്ടി ശ്രദ്ധിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വിളിക്കേണ്ട നമ്പരുകള്‍, ആശ്രയിക്കേണ്ട കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങളും അദ്ദേഹം തന്‍റെ പേജിലൂടെ പങ്കുവച്ചു.
 
സംസ്ഥാനത്തെ ഏതൊക്കെ റോഡുകള്‍ യാത്രായോഗ്യമാണെന്നും ഏതെല്ലാം വഴികളില്‍ അപകടം പതിയിരിക്കുന്നുണ്ടെന്നും മമ്മൂട്ടി തന്‍റെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചു. ഇത് ജനങ്ങള്‍ക്ക് വലിയ സഹായമായി. മാത്രമല്ല, ബന്ധുക്കളുടെ ഒരു വിവരവും ലഭിക്കാതെ വിദേശങ്ങളില്‍ തീ തിന്ന് കഴിഞ്ഞവര്‍ക്കും മമ്മൂട്ടി സഹായവുമായെത്തി. അവര്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ പങ്കുവച്ച് അദ്ദേഹം ആശ്വാസഹസ്തമായി മാറി.
 
പ്രളയജലം ഇറങ്ങിക്കഴിയുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍‌കരുതലുകളെക്കുറിച്ചും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ അവശ്യം വേണ്ട വസ്തുക്കളെക്കുറിച്ച് പുറം‌ലോകത്തെ അറിയിച്ചും മലയാളത്തിന്‍റെ മഹാനടന്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന്‍റെ മുന്‍നിരയില്‍ തന്നെയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍