നിർബന്ധിത സൈനിക സേവനത്തിൽ നെതന്യാഹുവിന് കാലിടറിയോ?, മുന്നണി വിടുമെന്ന് സഖ്യകക്ഷികൾ, പുതിയ പ്രതിസന്ധി

അഭിറാം മനോഹർ

ബുധന്‍, 16 ജൂലൈ 2025 (12:41 IST)
നിര്‍ബന്ധിത സൈനികസേവന ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സഖ്യം വിടുമെന്ന സഖ്യകക്ഷികള്‍ അറിയിച്ചതോടെ പ്രതിസന്ധിയിലായി ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍. നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും മത വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിശേഷിച്ച് യുണൈറ്റഡ് തോറ ജുഡെയിസം(യുടിജെ) എന്ന തീവ്ര യാഥാസ്ഥിതിക കക്ഷിയുടെ 6 അംഗങ്ങളാണ് രാജിനല്‍കാന്‍ തീരുമാനിച്ചത്. യുടിജെയെ പിന്തുണയ്ക്കുന മറ്റൊരു യാഥാസ്ഥിതിക പാര്‍ട്ടിയായ ഷാസും നെതന്യാഹു സര്‍ക്കാര്‍ വിടുമെന്ന് അറിയിച്ചിട്ടുണ്ട്.
 
നിലവില്‍ നെതന്യാഹുവിന് ഭരണത്തിനാവശ്യമായ ഭൂരിപക്ഷമുണ്ടെങ്കിലും യുടിജെയ്‌ക്കൊപ്പം ഷാസും കൂടി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാകും. നയം തിരുത്താന്‍ നെതന്യാഹുവിന് 48 മണിക്കൂര്‍ കൂടി സമയം നല്‍കുമെന്നാണ് യുടിജെ വ്യക്തമാക്കിയിട്ടുള്ളത്. ഖത്തറില്‍ നടന്നുവരുന്ന ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പേരിലും നെതന്യാഹുവിനെതിരെ മുന്നണിയില്‍ എതിര്‍പ്പുകളുണ്ട്. ഈ മാസം അവസാനത്തോടെ പാര്‍ലമെന്റ് സമ്മേളനം സമാപിക്കും. അതിനകം പ്രശ്‌നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹുവും പാര്‍ട്ടിയും സര്‍ക്കാരും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍