ഗാസയില്‍ ഇസ്രായേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് നിരസിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഹമാസിന് സമാധാനത്തില്‍ താല്പര്യമില്ലെന്ന് ട്രംപ് പറഞ്ഞു. സ്‌കോട്ട്‌ലാന്‍ഡിലേക്കുള്ള യാത്രയ്ക്ക് മുമ്പായിരുന്നു ട്രംപിന്റെ പ്രതികരണം. ഹമാസ് ശരിക്കും ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അവര്‍ മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്ക് അറബി ഭാഷയും ഇസ്ലാമിക പഠനവും നിര്‍ബന്ധമാക്കി. ഇസ്രായേലി പ്രതിരോധ സേനയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ഒക്ടോബര്‍ 7നുണ്ടായ ഇന്റലിജന്‍സ് പരാജയത്തെ തുടര്‍ന്നാണ് നടപടിയെന്ന് സൈനിക വക്താവ് വ്യക്തമാക്കി. അടുത്തവര്‍ഷം അവസാനത്തോടെ ഉദ്യോഗസ്ഥരില്‍ 100ശതമാനം പേരും ഇസ്ലാമിക പഠനത്തില്‍ പരിശീലനം നേടും.
50 ശതമാനം പേര്‍ അറബി ഭാഷയിലും പരിശീലനം നേടും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വിശകലനശേഷി ശക്തിപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ അറബി ഇസ്ലാമിക വിദ്യാഭ്യാസത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കുമെന്നും സൈനിക വക്താവ് അറിയിച്ചിട്ടുണ്ട്. അതേസമയം പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും രംഗത്തെത്തി. ഒക്ടോബര്‍ 7നുണ്ടായ ആക്രമണത്തിനിരയായവരുടെ മുഖത്തടിക്കുന്നതിന് സമാനമായ നീക്കമാണ് ഫ്രാന്‍സിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതാണ് ഫ്രാന്‍സിന്റെ തീരുമാനമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.