മഹാപ്രളയത്തിൽ മിണ്ടാപ്രണികളെ കൈവിടാതെ രക്ഷാപ്രവർത്തകർ

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (15:48 IST)
കേരളം പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ രക്ഷകരായി എത്തിയത് നിരവധിപേരാണ്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങിയത് മനസ്സ് നിറയിക്കുന്ന കാഴ്‌ചയുമായിരുന്നു. മനുഷ്യ ജീവന് മാത്രമല്ല അവിടെ വിലകൽപ്പിച്ചിരുന്നത്, മൃഗങ്ങളുടെ ജീവൻ രക്ഷിക്കാനും അവിടെ പ്രവർത്തകർ ഉണ്ടായിരുന്നു. ആദ്യ ദിനങ്ങളിൽ സംഭവത്തിന്റെ തീവ്രത മനസ്സിലാകാത്തതുകൊണ്ടുതന്നെ നിരവധിപേർ മൃഗങ്ങളുടെ കാര്യത്തിൽ അധികം ശ്രദ്ധ കൊടുത്തിരുന്നില്ല. വളർത്തുമൃഗങ്ങളുടെ കെട്ടഴിച്ചുവിടാത്തതും മറ്റും പ്രശ്‌നങ്ങളായിരുന്നു.
 
മഴ ശക്തമായതോടുകൂടി വെള്ളം പൊങ്ങുകയും ചെയ്‌തു. പിന്നീടങ്ങോട്ട് സംഭവിച്ച കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. വെള്ളം പൊങ്ങിയതും ദുരിതാശ്വസ ക്യാംപ് തുറന്നതുമെല്ലാം നിമിഷനേരം കൊണ്ടായിരുന്നു. കേന്ദ്രത്തിൽ നിന്ന് വരെ രക്ഷാപ്രവർത്തകർ എത്തിയത് പല ജീവനുകൾക്കും കൈത്താങ്ങാകുകയായിരുന്നു.
 
മഴയുടെ താണ്ഡവത്തിൽ നിരവധി മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവൻ ഒരുപോലെ പൊലിയുകയും ചെയ്‌തിരുന്നു. രക്ഷാപ്രവർത്തകർ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ പരിഗണന കൊടുത്തതും വളരെയധികം പ്രശംസനീയമാണ്. മൃഗങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ചെന്നൈയിൽ നിന്ന് ടീം എത്തിയതും ഏറെ ആശ്വാസകരമാണ്. അവർ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി കേരളത്തിലെ പലയിടങ്ങളിൽ നിന്നും മൃഗങ്ങളുടെ ജീവൻ രക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
 
കോട്ടയത്ത് കായലിനടുത്ത് വീടുള്ള ഒരു സ്‌ത്രീയുടെ വീട്ടിൽ നിന്ന് അവരുടെ വളർത്തുമൃഗങ്ങളായ പതിനെട്ട് പട്ടികളെ രക്ഷിച്ചതും ഈ രക്ഷാപ്രവർത്തകർ തന്നെയാണ്. തങ്ങളുടെ ജീവൻ മൃഗങ്ങൾക്കായി മാറ്റിവയ്‌ക്കുകയായിരുന്നു അവർ. വീട്ടിനുള്ളിൽ വെള്ളം കയറിയെങ്കിലും അതൊന്നും വകവയ്‌ക്കാതെ ആ സ്‌ത്രീയെയും പട്ടികളെയും തോണിയിൽ കയറ്റി സുരക്ഷിതമായൊരിടത്തേക്ക് മാറ്റുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്‌തു.
 
അതുപോലെ തന്നെ ചെങ്ങന്നൂരിൽ ഇവർ നടത്തിയ രക്ഷാപ്രവർത്തനവും പല മൃഗങ്ങളുടേയും ജീവൻ രക്ഷിച്ചു. വെള്ളം കയറി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ മൂന്നാം ദിവസം ഇവർ ചെങ്ങന്നൂരിൽ നിന്ന് രക്ഷിച്ചത് നിരവധി മൃഗങ്ങളുടെ ജീവനായിരുന്നു. വീട്ടുടമസ്ഥർ വീട് വിട്ട്‌മാറിയപ്പോൾ ഒപ്പം കൂട്ടാതെ ഭക്ഷണവും വെള്ളവും കിട്ടാതെ പല മൃഗങ്ങളും ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു. പല വീടുകളുടെയും ഉള്ളിലും തൊഴുത്തുകളിലും മറ്റുമായി കിടന്നിരുന്ന നിരവധി മൃഗങ്ങളുടെ ജീവനുകളാണ് ഇവർ സംരക്ഷിച്ചത്.
 
പരുക്ക് പറ്റിയ മൃഗങ്ങൾക്ക് ആവശ്യമായ ശുശ്രൂഷ നൽകുകയും പിന്നീട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ, ഇതിൽ മാത്രം ഒതുങ്ങിയില്ല ഇവരുടെ സേവനം, ക്യാംപുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുകൊടുക്കാനും ഇവർ മുന്നിൽതന്നെ ഉണ്ടായിരുന്നു. 
 
കേരളം ഇതുവരെ കണ്ടതിൽ‌വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു 2018ലെ ഈ വെള്ളപ്പൊക്കം. കേരളത്തിന്റെ മാത്രം പ്രശ്‌നമായി അതിനെ കാണാതെ കേരള ജനതയെ സുരക്ഷിതരാക്കുന്നതിനായി പല സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി നിന്നു. പ്രളയം ഏറ്റവും കൂടുതലായി ബാധിച്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലും രക്ഷാപ്രവർത്തകർ നിരവധിപേരുടെ രക്ഷകരായി.
 
വെള്ളക്കെട്ടുകളിലും മറ്റും മൃഗങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ വിളിക്കുന്നതിനായുള്ള നമ്പർ- +919167466569

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍