പ്രധാനമന്ത്രിക്ക് ശരിക്കും ബിരുദമുണ്ടോ എന്ന് അന്വേഷിച്ചു; അപ്പോള്‍ തന്നെ ചുമതലയില്‍ നിന്ന് നീക്കി

Webdunia
വ്യാഴം, 12 ജനുവരി 2017 (13:26 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദത്തെക്കുറിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ട വിവരരാവകാശ കമ്മീഷണറെ പുറത്താക്കി. പ്രധാനമന്ത്രിയുടെ ബിരുദത്തെക്കുറിച്ച് ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന എം എസ് ആചാര്യലുവിനെയാണ് നീക്കിയത്.
 
പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിരുദപഠനം 1978ല്‍ പൂര്‍ത്തിയാക്കിയതായാണ് പറയുന്നത്. ഇതനുസരിച്ച് ഈ വര്‍ഷത്തെ മുഴുവന്‍ ബി എ വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ നല്കാന്‍ ഡിസംബര്‍ 21നാണ് ഡല്‍ഹി സര്‍വ്വകലാശാലയോട് വിവരാവകാശ കമ്മീഷണറായ ആചാര്യുലു ആവശ്യപ്പെട്ടത്. വിവരാവകാശ പ്രകാരമുള്ള അപേക്ഷയിലായിരുന്നു നടപടി.
 
കഴിഞ്ഞവര്‍ഷം ഇതു സംബന്ധിച്ച അപേക്ഷ ഡല്‍ഹി സര്‍വ്വകലാശാല നിരസിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ വിവരങ്ങളാണ് ഇതെന്നും അതില്‍ പൊതുതാല്പര്യമില്ലെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്. എന്നാല്‍, എല്ലാ വിദ്യാര്‍ത്ഥികളും പൊതുതാല്പര്യത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു ആചാര്യുലുവിന്റെ നിലപാട്.
Next Article