'ജനങ്ങളുടെ ക്ഷേമം മറന്നുകൊണ്ടുള്ള ഗുജറാത്ത് മോഡൽ ഞങ്ങൾക്കു വേണ്ടേ വേണ്ട' - തോമസ് ഐസക് പറയുന്നു

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (08:26 IST)
ആരോഗ്യത്തിന്റേയും ആശുപത്രികളുടെയും വികസന കാര്യത്തിൽ കമ്രളം ഉത്തർപ്രദേശിനെ മാതൃകയാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാൽ, ബിജെപിയുടെ വികസന മാതൃകയ്ക്ക് എതിരാണ് കേരളമെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. കേന്ദ്ര സർക്കാരിന്റെ വികസന മാതൃകയ്ക്ക് എതിരാണെന്ന് വെച്ച് കേന്ദ്രവിഹിതം തരില്ലെന്ന് ഒരിക്കലും നിങ്ങൾക്ക് പറയാൻ കഴിയില്ലെന്നും അത് ഞങ്ങളുടെ കൂടി അവകാശമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
 
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ബഹുമാന്യനായ മോദിജീ,
സംശയമൊന്നും വേണ്ട. നിങ്ങളുടെ വികസന മാതൃകയ്ക്ക് ഞങ്ങൾ എതിരാണ്. എന്നുവെച്ച് ഞങ്ങൾക്കുള്ള കേന്ദ്രവിഹിതം തരില്ല എന്നൊന്നും പറഞ്ഞേക്കരുത്. അതൊന്നും നിങ്ങളുടെ ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയൊടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണ്. അതു തരാതിരിക്കണമെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം. അതാണ് നിങ്ങളുടെ ലക്ഷ്യമെന്നറിയാം. പക്ഷേ നടക്കില്ല.
 
ഏതാണ് നിങ്ങളുടെ വികസനമാതൃക? സാമ്പത്തികവളർച്ചയും ക്ഷേമപദ്ധതികളുമില്ലാത്ത മധ്യപ്രദേശും രാജസ്ഥാനുമൊക്കെയാണോ? അതോ സാമ്പത്തിക വളർച്ചയുണ്ടായിട്ടും തരിമ്പും ജനക്ഷേമ നടപടികളില്ലാത്ത ഗുജറാത്തോ? ഞങ്ങൾക്കിതു രണ്ടും സ്വീകാര്യമല്ല. നിങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് സ്വപ്നത്തിൽപോലും ചിന്തിക്കാൻ പറ്റാത്ത വിദ്യാഭ്യാസ ആരോഗ്യാദി ക്ഷേമസൌകര്യങ്ങൾ കേരളത്തിലുണ്ട്. അതുകൊണ്ട് നിങ്ങളാണ് ഞങ്ങളെ മാതൃകയാക്കേണ്ടത്.
 
ജനക്ഷേമപദ്ധതികൾ വേണ്ടുവോളമുണ്ടായിരുന്നെങ്കിലും സാമ്പത്തികവളർച്ചയില്ല എന്നൊരു ആക്ഷേപം നേരത്തെ കേരളത്തിനെതിരെ ഉണ്ടായിരുന്നു. എന്നാൽ ആ വിമർശനത്തിനും ഇന്നു സാംഗത്യമില്ല. മൂന്നു പതിറ്റാണ്ടോളമായി കേരളം ദേശീയ ശരാശരിയെക്കാൾ മുകളിലാണ്. ഈ വളർച്ച ഗുജറാത്തിനെക്കാൾ മെച്ചപ്പെടുത്താൻ കഴിയുമോ എന്നാണ് ഇന്നു ഞങ്ങൾ നോക്കുന്നത്. പക്ഷേ, പ്രിയപ്പെട്ട പ്രധാനമന്ത്രീ, ജനങ്ങളുടെ ക്ഷേമം മറന്നുകൊണ്ടുള്ള ഗുജറാത്ത് മോഡൽ ഞങ്ങൾക്കു വേണ്ടേ വേണ്ട.

അനുബന്ധ വാര്‍ത്തകള്‍

Next Article