പറയാനുള്ളതെല്ലാം രാഹുലിനോട് വ്യക്തമാക്കിയിട്ടുണ്ട്; സംഘടനാ തെരഞ്ഞെടുപ്പ് വേണം - ഉമ്മന്‍ചാണ്ടി മയപ്പെട്ടുവെങ്കിലും നിലപാടിലുറച്ച് - കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തീരില്ല

Webdunia
തിങ്കള്‍, 16 ജനുവരി 2017 (19:49 IST)
ഡിസിസി പുനഃസംഘടനയുടെ പേരിൽ നേതൃത്വവുമായി ഇടഞ്ഞു നിന്ന ഉമ്മൻചാണ്ടി നിലപാടിലുറച്ചു നില്‍ക്കുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണ സംതൃപ്‌തിയുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നത് പുതിയ ആവശ്യമല്ല. നേരത്തെ തന്നെ ഉന്നയിച്ച കാര്യമാണിതെന്നും വ്യക്തമാക്കി.

സംഘടനാ തെരഞ്ഞെടുപ്പ്  ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കമാൻഡ് തീരുമാനിക്കും. രാഹുലുമായി സംഘടനാ കാര്യങ്ങൾ ചര്‍ച്ച ചെയ്‌തുവെങ്കിലും അവ പുറത്തു പറയുന്നത് ശരിയല്ല. എനിക്ക് പറയാനുള്ളതെല്ലാം അദ്ദേഹത്തിനോട് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനാണ് ഹൈക്കമാൻഡ് ഇപ്പോൾ മുഖ്യപരിഗണന കൊടുക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

തനിക്കു പറയാനുള്ള കാര്യങ്ങൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരുടെ നോമിനേഷനുകൾ സംബന്ധിച്ച വാർത്തകൾ പലതും വസ്തുതാവിരുദ്ധവും അതിശയോക്തിപരവുമാണ്. ഡിസിസി പ്രസിഡന്റുമാരുടെ നോമിനേഷന് എതിരായിയൊന്നും പറഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. അത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. ഞാൻ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാന്റും എനിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

പാര്‍ട്ടി പരിപാടികളില്‍ നിന്നൊന്നും താന്‍ വിട്ടുനിന്നിട്ടില്ല. ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റുപരിപാടികള്‍ ഉളളതുകൊണ്ടാണ് ചില പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഹൈക്കമാന്‍ഡാണ് ഇനി എല്ലാം പറയേണ്ടത്. ഏതുസമയത്ത് എങ്ങനെ പറയണമെന്നുള്ളത് അവര്‍ തീരുമാനിക്കട്ടെയെന്നും മാധ്യമപ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പ് എന്ന നിർബന്ധവുമായാണ് ഉമ്മൻ ചാണ്ടി രാഹുലിനെ കണ്ടത്. ഡിസിസി അഴിച്ചുപണിക്കുശേഷം ഉമ്മൻ ചാണ്ടിയുടെ ആദ്യ ഡൽഹി സ‌ന്ദർശനമായിരുന്നു ഇത്.
Next Article