വീട്ടിലെത്തിയത് മുന്‍ കാമുകിയെ കൊല്ലാന്‍ ഉറപ്പിച്ച്; പേരയ്ക്ക മുറിക്കാന്‍ ഉപയോഗിച്ച കത്തി കൊണ്ട് സഹോദരനെ കുത്തി !

രേണുക വേണു
ചൊവ്വ, 18 മാര്‍ച്ച് 2025 (09:47 IST)
കൊല്ലപ്പെട്ട ഫെബിനും പ്രതിയും പിന്നീട് ആത്മഹത്യ ചെയ്ത തേജസും

കൊല്ലത്ത് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളേജില്‍ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ്. 
 
ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ഡിസിആര്‍ബി) ഗ്രേഡ് എസ്‌ഐ നീണ്ടകര പുത്തന്‍തുറ തെക്കടത്ത് രാജുവിന്റെ മകന്‍ തേജസ് രാജ് (23) ആണു കൊലപാതകം ചെയ്തത്. ഫെബിനെ കൊലപ്പെടുത്തിയ ശേഷം പ്രതി തേജസ് രാജ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ചെമ്മാന്‍മുക്ക് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു സമീപം ട്രെയിന്‍ തട്ടിയ നിലയിലാണ് തേജസിന്റെ മൃതദേഹം കണ്ടെത്തിയത്. 
 
കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുന്‍പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിച്ചു. പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍നിന്നു പിന്‍മാറി. ഇത് തേജസ്സിനു മനസ്സില്‍ വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു. ഫെബിന്റെ സഹോദരിയും തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണ്. ഇവര്‍ തമ്മിലുള്ള അടുപ്പം അറിഞ്ഞതോടെ ഇരു വീട്ടുകാരും വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. എന്നാല്‍ ജോലി ലഭിച്ചതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്നു പിന്മാറുകയായിരുന്നു. തേജസ് വിളിക്കുമ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ല. ഇതെല്ലാം വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു. 
 
ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇടപെട്ട് തേജസിനെ വിലക്കി. ഈ ദേഷ്യമാണ് പെണ്‍കുട്ടിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. 
 
ഇന്നലെ വൈകിട്ട് 6.45 നാണ് സംഭവം. വെള്ള നിറമുള്ള കാറില്‍ പര്‍ദ ധരിച്ചാണ് തേജസ് ഫെബിന്റെ വീട്ടില്‍ എത്തിയത്. ഫെബിന്റെ സഹോദരിയെ കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ചു ആത്മഹത്യ ചെയ്യാനായിരുന്നു തേജസിന്റെ ലക്ഷ്യം. എന്നാല്‍ തേജസ് എത്തിയ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ ഇല്ലായിരുന്നു. പെണ്‍കുട്ടി സ്ഥലത്തില്ലെന്ന് അറിഞ്ഞതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പ്രതി വീട്ടില്‍ ഒഴിച്ചു. ഈ സമയം കൊല്ലപ്പെട്ട ഫെബിനും പിതാവും പേരയ്ക്ക കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പേരയ്ക്ക മുറിക്കാന്‍ ഉപയോഗിച്ച കത്തികൊണ്ട് ഇരുവരെയും തേജസ് കുത്തി. കുത്തേറ്റ ഫെബിന്‍ രക്ഷപ്പെടാന്‍ റോഡിലേക്ക് ഇറങ്ങിയെങ്കിലും താഴെ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തേറ്റ ഫെബിന്റെ പിതാവ് ജോര്‍ജ് ഗോമസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article