ഒരു തരത്തിലുള്ള അനിശ്ചിതത്വവും വരരുത്, ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും കോട്ടം തട്ടരുത്, ത്യശ്ശൂര്‍ പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ നേരിട്ടെത്തി വിലയിരുത്തി മുഖ്യമന്ത്രി

അഭിറാം മനോഹർ

ഞായര്‍, 2 മാര്‍ച്ച് 2025 (13:52 IST)
2025 തൃശ്ശൂര്‍ പൂരത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷതയില്‍ യോഗം നടന്നു. പൂരത്തിന് മുന്‍പ് സുരക്ഷാ പദ്ധതി തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആചാരപരമായ കാര്യങ്ങള്‍ക്കും സുരക്ഷയ്ക്കും വിട്ടുവീഴ്ച്ച വരാതെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. വടക്കുംനാഥ ക്ഷേത്ര മൈതാനം എക്‌സിബിഷന് ഉപയോഗിക്കുന്നത് സംബന്ധിച്ച തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
പൂരത്തിന് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയ്ക്കായി നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കണമെന്ന് ജില്ലാ ഭരണ സംവിധാനം ഉറപ്പാക്കണം. വെടിക്കെട്ട് നടത്തുന്നതിനുള്ള ലൈസന്‍സുകള്‍ അനുവദിക്കണം. ആനകളുടെ ഫിറ്റ്‌നസ്, വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ പോലീസുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം.
 
പൂരത്തോടനുബന്ധിച്ചുണ്ടാകുന്ന മാലിന്യങ്ങളുടെ ശേഖരണം, നഗരസഭാ റോഡുകളുടെ നവീകരണം, ഹോട്ടലുകളിലെ ആരോഗ്യ പരിശോധനകള്‍ തുടങ്ങിയവ തൃശൂര്‍ കോര്‍പ്പറേഷന്‍ ഉറപ്പാക്കണം. നാട്ടാനകളുടെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം ലഭ്യമാക്കാന്‍ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം.പൂര സ്ഥലങ്ങളില്‍ ആവശ്യമായ ആരോഗ്യരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഡോക്ടര്‍മാര്‍, ആംബുലന്‍സുകള്‍, അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിക്കണം. കഴിഞ്ഞ വര്‍ഷത്തെ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
 
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, റവന്യു മന്ത്രി കെ. രാജന്‍, ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രന്‍, തൃശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍