കയ്യിലിരിക്കുന്ന കളി പോലും നശിപ്പിക്കുമല്ലോ? ഓപ്പണിംഗിലെ സഞ്ജുവിന്റെയും സംഗക്കാരയുടെയും പരീക്ഷണത്തെ വിമര്‍ശിച്ച് ആരാധകര്‍

അഭിറാം മനോഹർ

ഞായര്‍, 14 ഏപ്രില്‍ 2024 (12:50 IST)
ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സുമായി നടന്ന മത്സരത്തില്‍ അവസാന ഓവറിലാണ് രാജസ്ഥാന്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 147 റണ്‍സെന്ന ചെറിയ സ്‌കോറിനൊതുക്കിയിട്ടും അവസാന ഓവര്‍ വരെ മത്സരം നീളുന്നതിന് കാരണമായത് ബാറ്റിംഗില്‍ രാജസ്ഥാന്‍ നടത്തിയ പരീക്ഷണമായിരുന്നു. ഒരു ഘട്ടത്തില്‍ തോല്‍വി തൊട്ടുമുന്നിലെത്തിയെങ്കിലും ഹെറ്റ്‌മെയര്‍ എന്ന കളിക്കാരന്റെ നിശ്ചയദാര്‍ഡ്യമാണ് രാജസ്ഥാന് വിജയം നേടികൊടുത്തത്.
 
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ താരമായ തനുഷ് കൊട്ടിയാനാണ് രാജസ്ഥാനായി ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ വാലറ്റത്ത് മാത്രം ഇറങ്ങി പരിചയമുള്ള താരം 31 പന്തില്‍ നിന്നും വെറും 24 റണ്‍സ് മാത്രമാണ് നേടിയത്. ഫോമില്ലാതെ കഷ്ടപ്പെടുന്ന ജയ്‌സ്വാള്‍ കൂടെ ഓപ്പണിംഗില്‍ ചേര്‍ന്നതോടെ ആദ്യ പത്തോവറുകള്‍ മുതലെടുക്കാന്‍ പോലും രാജസ്ഥാനായില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എട്ടാം സ്ഥാനത്തിനും അതിലും താഴെയും മാത്രം ബാറ്റ് ചെയ്ത് പരിചയമുള്ള താരത്തെ ഓപ്പണറാക്കുക വഴി മത്സരം കൈവിടുന്നത് വരെ രാജസ്ഥാനെത്തിയെന്ന് വിമര്‍ശകര്‍ പറയുന്നു. ഐപിഎല്ലില്‍ ആദ്യ മത്സരങ്ങള്‍ വിജയിച്ച് കഴിഞ്ഞാല്‍ പിന്നെ എങ്ങനെയും മത്സരങ്ങള്‍ തോല്‍ക്കാനാണ് രാജസ്ഥാന്‍ കളിക്കുന്നതെന്നും ആരാധകര്‍ കുറ്റം പറയുന്നു. കഴിഞ്ഞ സീസണ്‍ നല്ല രീതിയില്‍ തുടങ്ങിയിട്ടും പ്ലേ ഓഫിലെത്താതെ രാജസ്ഥാന്‍ പുറത്തായിരുന്നു. ഇത്തരം മണ്ടന്‍ തീരുമാനങ്ങള്‍ തുടര്‍ന്നാല്‍ കഴിഞ്ഞ സീസണിലെ അവസ്ഥ തന്നെയാകും കാത്തിരിക്കുന്നതെന്ന് ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍