ഇന്ത്യൻ വനിതാ ഫുട്ബോളിൽ ചക് ദേ എഫക്റ്റ്, ആരാണ് നേട്ടങ്ങൾക്ക് പിന്നിലെ ക്രിസ്പിൻ ചേത്രിയെന്ന കോച്ച്

അഭിറാം മനോഹർ

ബുധന്‍, 9 ജൂലൈ 2025 (14:51 IST)
Crispin Chettri – The Man Driving India’s Women’s Football Revolution
2025 ഏഷ്യ കപ്പ് ക്വാളിഫയര്‍ റൗണ്ടില്‍ ഇന്ത്യന്‍ വനിതാ ഫുട്ബാള്‍ ടീം ഒരു ചരിത്രനിമിഷം എഴുതിയിരിക്കുകയാണ്. ഇന്ത്യന്‍ പുരുഷ ടീം അപമാനത്തിന്റെ നിലയില്ലാകയത്തിലേക്ക് മുങ്ങിത്താഴുമ്പോഴാണ് അല്പം പ്രതീക്ഷ നല്‍കി ഇന്ത്യന്‍ വനിതകള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അപ്രസക്തമായ സ്ഥാനമുള്ള ഇന്ത്യന്‍ വനിതാ ടീമിന് കാര്യമായ പരിശീലന സൗകര്യങ്ങളോ മൈതാനങ്ങളോ ഒന്നും ഇപ്പോഴും ലഭിക്കുന്നില്ല.

എന്നാല്‍ ഈ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടാണ് ഏഷ്യാകപ്പ് ഫുട്‌ബോളിനുള്ള യോഗ്യത ഇന്ത്യന്‍ വനിതകള്‍ നേടിയിരിക്കുന്നത്. അതും ശക്തരായ തായ്ലന്‍ഡിനെ പരാജയപ്പെടുത്തികൊണ്ട്. ഇന്ത്യന്‍ വനിതകളുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ ക്രിസ്പിന്‍ ചേത്രി എന്ന പരിശീലകന്റെ പങ്ക് വളരെ വലുതാണ്. സത്യത്തില്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോളിന്റെ ചക് ദേ മൊമന്റില്‍ ഇന്ത്യയുടെ കബീര്‍ ഖാനാണ് ക്രിസ്പിന്‍ ചേത്രി.
 
2023ലാണ് ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി ക്രിസ്പിന്‍ ചേത്രി സ്ഥാനമേറ്റത്. ഒഡീഷയേയും സേതു എന്ന എഫ് സി എന്ന ഫുട്‌ബോള്‍ ക്ലബിനെയും മാത്രം പരിശീലിപ്പിച്ച പരിചയം മാത്രമാണ് ക്രിസ്പിന് ഉണ്ടായിരുന്നത്. വേണ്ടത്ര പരിശീലന സൗകര്യങ്ങളില്ലാത്ത ഇന്ത്യന്‍ വനിതാ ടീമിനെ പരിശീലിപ്പിക്കുക എന്നത് സത്യത്തില്‍ ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ മൈതാനത്ത് അത്ഭുതങ്ങള്‍ കാണിക്കുന്ന ഇന്ത്യന്‍ ടീമിനെയാണ് കാണാനായത്. സത്യത്തില്‍ ചക് ദേ ഇന്ത്യയിലെ ഷാറൂഖ് ഇഫക്ട്. തന്റേതായി രീതിയില്‍ ടീമിനെ മാറ്റിയെടുത്ത ഇന്ത്യ ഏഷ്യ കപ്പ് ക്വാളിഫയറില്‍ ഇറാഖ്, തിമോര്‍ ലെസ്റ്റെ, മങ്കോളിയ എന്നീ ടീമുകള്‍ക്കെതിരെ അനായാസം വിജയിച്ച ഇന്ത്യ ശക്തരായ തായ്ലന്‍ഡിനെതിരെ 2-1ന്റെ വിജയവും സ്വന്തമാക്കിയാണ് ഏഷ്യകപ്പ് യോഗ്യത ഉറപ്പിച്ചത്.

ഇന്ത്യന്‍ പുരുഷ ടീം ഫിഫ റാങ്കിങ്ങില്‍ 100ന് മുകളിലെത്താന്‍ കഷ്ടപ്പെടുമ്പോള്‍ ഫിഫ റാങ്കിങ്ങില്‍ എഴുപതാം സ്ഥാനത്താണ് ഇന്ത്യന്‍ വനിതകള്‍. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെങ്കിലും ശക്തരായ തായ്ലന്‍ഡിനെതിരെ നേടിയ വിജയം ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനിക്കാന്‍ തക്ക നേട്ടമാണ്. ഒപ്പം നല്ല ഭാവിയിലേക്കുള്ള ശുഭസൂചനയും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍