കുൽദീപ് സെന്നും സന്ദീപ് ശർമയുള്ള ടീമിൽ ഫസ്റ്റ് ഇലവനിൽ ആസിഫ് എങ്ങനെ? സഞ്ജുവിനെ കാത്ത് കൂടുതൽ ചോദ്യങ്ങൾ

Webdunia
വ്യാഴം, 6 ഏപ്രില്‍ 2023 (19:18 IST)
ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മികച്ച പ്രകടനമാണ് സഞ്ജു സാംസണിന് കീഴിലുള്ള രാജസ്ഥാൻ റോയൽസ് നടത്തുന്നത്. മുൻനിര ബാറ്റർമാരുടെ ഫോമാണ് റോയൽസിന് കരുത്താകുന്നത്. കഴിഞ്ഞ സീസണിലേത് പോലെ മധ്യനിരയിൽ മിന്നൽ പ്രകടനങ്ങൾ നടത്താൻ ഷിമ്രോൺ ഹെറ്റ്മെയർക്കാവുമ്പോൾ റിയാൻ പരാഗും ദേവ്ദത്തും അവസരത്തിനൊത്തുയരാത്തത് രാജസ്ഥാന് തലവേദനയാണ്. അതിനിടെ യുവതാരം ധ്രുവ് ജുറലിൻ്റെ പ്രകടനം വലിയ പ്രതീക്ഷയാണ് രാജസ്ഥാന് നൽകുന്നത്.
 
ബൗളിംഗിൽ ട്രെൻഡ് ബോൾട്ട്, രവിചന്ദ്ര അശ്വിൻ,യൂസ്വേന്ദ്ര ചാഹൽ എന്നിവർക്കൊപ്പം മലയാളി താരമായ കെ എം ആസിഫാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ്റെ ആദ്യ ഇലവനിൽ ഇറങ്ങിയത്. ടീമിൽ പരിചയസമ്പന്നനായ സന്ദീപ് ശർമ, കഴിഞ്ഞ സീസണിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ കുൽദീപ് സെൻ എന്നിവർ ഉള്ളപ്പോൾ ആസിഫിന് തുടർച്ചയായി അവസരം നൽകുന്നതിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
 
ആദ്യ മത്സരത്തിൽ ബോളുകൊണ്ട് തിളങ്ങാൻ ആസിഫിനായെങ്കിലും രണ്ടാം മത്സരത്തിൽ പഞ്ചാബ് താരത്തെ തിരഞ്ഞുപിടിച്ചു പ്രഹരിച്ചിരുന്നു. സഞ്ജുവിൻ്റെ വജ്രായുധമായ ചഹലും കഴിഞ്ഞ മത്സരത്തിൽ അടിവാങ്ങി. ആസിഫിനെക്കാൾ ഐപിഎല്ലിൽ കഴിവ് തെളിയിച്ചിട്ടുള്ള കുൽദീപ് സെൻ,സന്ദീപ് ശർമ എന്നിവരുള്ളപ്പോൾ ആസിഫിന് തുടർച്ചയായി അവസരം ലഭിക്കുന്നത് സഞ്ജുവിൻ്റെ ഫേവറേറ്റിസം മൂലമാണെന്ന് വിമർശനങ്ങൾ വരുന്നുണ്ട്.
 
അതേസമയം കുൽദീപ് സെൻ, സന്ദീപ് ശർമ എന്നീ താരങ്ങൾക്ക് പരിക്കോ മറ്റോ ഉണ്ടോ എന്നത് ഇത് വരെ വ്യക്തമല്ല. ആസിഫിനേക്കാൾ മികച്ച താരങ്ങൾ ടീമിലുള്ളപ്പോൾ ലഭ്യമായതിൽ മികച്ച ടീമിനെയാകണം രാജസ്ഥാൻ ഇറക്കേണ്ടത്. ഫേവറേറ്റിസത്തിനേക്കാൾ ടീമിൻ്റെ താത്പര്യത്തിനാകണം സഞ്ജു മുൻതൂക്കം നൽകേണ്ടതെന്നും ആരാധകർ സഞ്ജുവിനെ ഓർമിപ്പിക്കുന്നു. വരും മത്സരങ്ങളിലും ആസിഫ് പരാജയപ്പെടുകയാണെങ്കിൽ ഈ വിഷയത്തിൽ സഞ്ജുവിന് നേരെ കടുത്ത വിമർശനം വരുമെന്ന് ഉറപ്പാണ്. ലീഗ് മുന്നേറും തോറും കൂടുതൽ ചോദ്യങ്ങൾക്ക് സഞ്ജു ഉത്തരം പറയേണ്ടതായി വരും. ഒപ്പം ബാറ്റ് കൊണ്ടും മികവ് പുലർത്തണമെന്നത് സഞ്ജുവിന് വലിയ വെല്ലുവിളിയാകും സൃഷ്ടിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article