എന്ത് ചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ ഗൗതി, അവസാനം കളിച്ച 9 ടെസ്റ്റിൽ ഇന്ത്യ ജയിച്ചത് ഒന്നിൽ മാത്രം

അഭിറാം മനോഹർ

ബുധന്‍, 25 ജൂണ്‍ 2025 (13:18 IST)
Gambhir
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ വന്‍ ശക്തികളാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ ദയനീയമായ അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കടന്നുപോകുന്നത്. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ 8 കളികളില്‍ 3 വിജയം മാത്രം മതി എന്നയിടത്ത് നിന്നാണ് ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങിയത്. ഇന്ത്യന്‍ മണ്ണില്‍ അജയ്യരാണെന്ന റെക്കോര്‍ഡ് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്താണ് ന്യൂസിലന്‍ഡ് ഇല്ലാതെയാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്.
 
 ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കിടെ സ്പിന്നര്‍ രവിചന്ദ്ര അശ്വിനും പരമ്പരയ്ക്ക് ശേഷം സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ശുഭ്മാന്‍ ഗില്ലിന് കീഴില്‍ കളിച്ച ആദ്യ ടെസ്റ്റിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങി. മത്സരത്തില്‍ 5 ഇന്ത്യന്‍ ബാറ്റര്‍മാര്‍ സെഞ്ചുറി നേടിയിട്ടും വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.അഞ്ച് സെഞ്ചുറികള്‍ പിറന്നിട്ടും ടെസ്റ്റില്‍ തോല്‍വി വാങ്ങുന്ന ആദ്യ ടീമെന്ന നാണക്കേടും ഇതോടെ ഇന്ത്യ സ്വന്തമാക്കി.
 
 2024ലെ ഐപിഎല്ലിന് പിന്നാലെ ഗൗതം ഗംഭീറിനെ പരിശീലകനാക്കിയതിന് ശേഷം ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ ഇന്ത്യ മികവ് തുടരുന്നുണ്ടെങ്കിലും ടെസ്റ്റിലെ വീഴ്ച പടുകുഴിയിലേക്കാണ്. സീനിയര്‍ താരങ്ങളില്ലാതെ പുതിയ നിരയെ വാര്‍ത്തെടുക്കുക എന്ന ശ്രമകരമായ ദൗത്യവും നിലവില്‍ ഗംഭീറിനാണ്.  അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, സായ് സുദര്‍ശന്‍,സര്‍ഫറാസ് ഖാന്‍, ശ്രേയസ് അയ്യര്‍ തുടങ്ങി ബാറ്റിംഗ് ഓപ്ഷനുകള്‍ ഇന്ത്യയ്ക്കുണ്ടെങ്കിലും ബുമ്രയുടെ അഭാവത്തില്‍ ടീമിനെ തോളിലേറ്റാന്‍ കഴിയുന്ന ഒരു പേസ് യൂണിറ്റിനെ ഒരുക്കുക എന്നതാകും ഗംഭീര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇംഗ്ലണ്ട് പര്യടനത്തില്‍ 3 ടെസ്റ്റുകളില്‍ മാത്രമെ ബുമ്ര കളിക്കുകയുള്ളു എന്ന സാഹചര്യത്തില്‍ വലിയ നാണക്കേടില്‍ നിന്നും രക്ഷപ്പെടാനാകും ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യ ശ്രമിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍