India vs England: കളി ജയിക്കണമെങ്കില്‍ ക്യാച്ചെടുക്കണം; ഇന്ത്യയെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

രേണുക വേണു

ബുധന്‍, 25 ജൂണ്‍ 2025 (09:32 IST)
Dropping Catches in leeds Test

Leeds Test: ലീഡ്‌സ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടു അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയ ഇന്ത്യക്കെതിരെ ആരാധകര്‍. നിര്‍ണായക ക്യാച്ചുകള്‍ നഷ്ടമാക്കിയതാണ് തോല്‍വിക്കു കാരണമെന്ന് ആരാധകര്‍ വിമര്‍ശിച്ചു. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ക്യാച്ചെടുക്കാനുള്ള പരിശീലനമാണ് അടിയന്തരമായി നല്‍കേണ്ടതെന്നും ആരാധകര്‍ പരിഹസിക്കുന്നു. 
 
ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൈവിട്ടത് ആറ് ക്യാച്ചുകളാണ്. ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണം ഫീല്‍ഡിങ് പിഴവുകള്‍ തന്നെ. ഒന്നാം ഇന്നിങ്‌സില്‍ വെറും ആറ് റണ്‍സാണ് ഇന്ത്യക്കു ലീഡ് ലഭിച്ചത്. ക്യാച്ചുകളെല്ലാം കൃത്യമായി എടുത്തിരുന്നെങ്കില്‍ ഇത് ചുരുങ്ങിയത് നൂറ് റണ്‍സെങ്കിലും ആയിരുന്നേനെ !
 
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരുടെ ക്യാച്ചുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തി. ബെന്‍ ഡക്കറ്റ് (94 പന്തില്‍ 62), ഒലി പോപ്പ് (137 പന്തില്‍ 106), ഹാരി ബ്രൂക്ക് (112 പന്തില്‍ 99) ആണ് ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത മൂന്ന് പേര്‍. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ പോപ്പ് 60 റണ്‍സിലും ഡക്കറ്റ് 15 റണ്‍സിലും ആയിരുന്നു. ഹാരി ബ്രൂക്ക് ആകട്ടെ 58 റണ്‍സുമായി നില്‍ക്കുമ്പോഴാണ് അനായാസം സ്വന്തമാക്കേണ്ട ക്യാച്ച് ഇന്ത്യ നഷ്ടപ്പെടുത്തിയത്. 
 
ക്യാച്ചുകള്‍ നഷ്ടമാക്കിയതാണ് കളി തോല്‍ക്കാന്‍ പ്രധാന കാരണമെന്ന് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും സമ്മതിക്കുന്നു. മത്സരശേഷം ഗില്‍ പറഞ്ഞത് ഇങ്ങനെ, ' എനിക്ക് തോന്നുന്നു, ഇത് മികച്ചൊരു മത്സരമായിരുന്നു. ഞങ്ങള്‍ക്കു ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്നതാണ്. പക്ഷേ ഞങ്ങള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി, വാലറ്റം കാര്യമായ സംഭാവനകള്‍ നല്‍കിയില്ല. എങ്കിലും ഈ ടീമില്‍ എനിക്ക് അഭിമാനമുണ്ട്. മൊത്തത്തില്‍ നോക്കുമ്പോള്‍ മികച്ചൊരു പോരാട്ടമായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 430 ലീഡാക്കി ഡിക്ലയര്‍ ചെയ്യാനായിരുന്നു നാലാം ദിനം ഞങ്ങള്‍ ആലോചിച്ചിരുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ അവസാന ആറ് വിക്കറ്റുകള്‍ 20-25 റണ്‍സിനിടെ നഷ്ടമായി. ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പോലും ഞങ്ങള്‍ക്കു ഇനിയും സാധ്യതയുണ്ടെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ കാര്യങ്ങള്‍ ഞങ്ങള്‍ക്കു അനുകൂലമായില്ല,' 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍