ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

അഭിറാം മനോഹർ

ഞായര്‍, 15 ജൂണ്‍ 2025 (18:21 IST)
പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവ് പ്രയാസമേറിയ കാര്യമാണെന്ന് തുറന്ന് പറഞ്ഞ് മുന്‍ പാകിസ്ഥാന്‍ പരിശീലകനും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായ ഗാരി കേസ്റ്റണ്‍. പുറത്ത് നിന്നുള്ള അധികാരികളുടെയും ക്രിക്കറ്റ് അറിയാത്ത ആളുകളുടെയും ഇടപെടലുകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ ദിനം പ്രതി തകര്‍ക്കുകയാണെന്നും കേസ്റ്റണ്‍ പറഞ്ഞു. അതേസമയം വീണ്ടും പാകിസ്ഥാനിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ ക്ഷണം സ്വീകരിക്കുമെന്നും അത് പക്ഷേ കളിക്കാര്‍ക്ക് വേണ്ടി മാത്രമാണെന്നും കേസ്റ്റണ്‍ പറഞ്ഞു.
 
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാകിസ്ഥാന്‍ ടീമില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വഴി പല താരങ്ങള്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നില്ല തരത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലടക്കം നാണം കെട്ട് മടങ്ങുന്ന അവസ്ഥയിലാണ് പാകിസ്ഥാനുള്ളത്. മുന്‍ താരങ്ങള്‍ക്കോ, ക്രിക്കറ്റ് അറിയുന്നവര്‍ക്കോ നിര്‍ണായക സ്ഥാനങ്ങള്‍ ലഭിക്കാതെ പോവുന്നതും നിരന്തരം കോച്ച് മാറ്റങ്ങളും പരിശീലന രീതികളില്‍ സ്ഥിരതയില്ലായ്മയുമാണ് പാകിസ്ഥാനെ തളര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ ടി20 ലോകകപ്പിലെ പരാജയത്തിന് പിന്നാലെ അഴിച്ചുപണികളിലാണ് പാക് ക്രിക്കറ്റ് ടീം.
 
ഇതിന്റെ ഭാഗമായി ബാബര്‍ അസം, ഷാഹിന്‍ അഫ്രിദി, മുഹമ്മദ് റിസ്വാന്‍ പോലുള്ള കളിക്കാരെ ടി20 ഫോര്‍മാറ്റിലേക്ക് താത്കാലികമായി പരിഗണിക്കേണ്ടതില്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും കൂടുതല്‍ താരങ്ങളെ കണ്ടെത്താന്‍ മുന്‍ താരങ്ങളുടെ സേവനങ്ങളും പാകിസ്ഥാന്‍ ഉപയോഗപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നയങ്ങളെ വിമര്‍ശിച്ച് മുന്‍ പരിശീലകനായ ഗാരി കേസ്റ്റണും പ്രതികരിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍