Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

രേണുക വേണു

ശനി, 14 ജൂണ്‍ 2025 (19:30 IST)
Temba Bavuma

Temba Bavuma: ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ (WTC Final 2025) ദക്ഷിണാഫ്രിക്കയെ (South Africa) വിജയത്തിലെത്തിച്ച നായകന്‍ തെംബ ബാവുമയ്ക്ക് (Temba Bavuma) ഇത് മധുര പ്രതികാരത്തിന്റെ നിമിഷം. തന്നെ വംശീയമായും നിറത്തിന്റെ പേരിലും പരിഹസിച്ചവര്‍ക്കു മുന്നിലേക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നീട്ടുകയാണ് ബാവുമ. 
 
'സംവരണ കോട്ടയില്‍ നായകസ്ഥാനത്ത് എത്തിയവന്‍' എന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ആരാധകര്‍ പോലും ഒരുസമയത്ത് ബാവുമയെ ട്രോളിയിരുന്നത്. നിറത്തിന്റെ പേരിലും ഉയരത്തിന്റെ പേരിലും നിരവധി പരിഹാസങ്ങള്‍ക്കു ബാവുമ ഇരയായി. എന്നാല്‍ അതിനെയെല്ലാം ചെറുത്തുതോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയുടെ 27 വര്‍ഷം നീണ്ട കാത്തിരിപ്പിനു അന്ത്യം കുറിച്ചിരിക്കുകയാണ്. 1998 ലെ ഐസിസി നോക്ക്ഔട്ട് വിജയത്തിനു ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടുന്നത്. 
 
ബാറ്റിങ് ദുഷ്‌കരമായ ലോര്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക മാത്രമല്ല ബാറ്റ് കൊണ്ട് താങ്ങി നിര്‍ത്തിയതും ബാവുമ തന്നെ. ഒന്നാം ഇന്നിങ്‌സില്‍ 84 പന്തില്‍ 36 റണ്‍സ് നേടിയ ബാവുമ രണ്ടാം ഇന്നിങ്‌സില്‍ 134 പന്തുകള്‍ നേരിട്ട് 66 റണ്‍സെടുത്തു. 
 
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങി അധികം വൈകാതെ തന്നെ ബാവുമയുടെ തുടയ്ക്കു പരുക്കേറ്റു. നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു താരം. എന്നാല്‍ തന്റെ ഇന്നിങ്‌സ് ടീമിനു എത്രത്തോളം ആവശ്യമുണ്ടെന്ന് മനസിലാക്കിയ ബാവുമ ബാറ്റിങ് തുടര്‍ന്നു. വേദന കടിച്ചുപിടിച്ചാണ് പലപ്പോഴും സിംഗിളുകള്‍ പൂര്‍ത്തിയാക്കിയത്. നാലാം ദിനമായ ഇന്ന് ബാവുമയ്ക്കു ബാറ്റിങ് തുടരാന്‍ കഴിയുമോ എന്ന് പോലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് പരിശീലകന്‍ ആഷ്വെല്‍ പ്രിന്‍സ് സംശയിച്ചിരുന്നു. എന്നാല്‍ പരുക്ക് വകവയ്ക്കാതെ ബാറ്റിങ്ങിനു ഇറങ്ങാന്‍ ബാവുമ തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ അഞ്ച് വിക്കറ്റിനു ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചപ്പോള്‍ ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ തല താഴ്ത്തി ഇരുന്ന് ബാവുമ കരഞ്ഞുകൊണ്ട് സന്തോഷിച്ചു..! 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍