69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അഭിറാം മനോഹർ

ശനി, 14 ജൂണ്‍ 2025 (09:44 IST)
Markram- Bavuma
ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 69 റണ്‍സകലെ ദക്ഷിണാഫ്രിക്കയെ കാത്ത് ചരിത്രനേട്ടം. ആദ്യ രണ്ട് ദിവസം ബാറ്റര്‍മാരുടെ ശവപറമ്പായി മാറിയ ലോര്‍ഡ്‌സില്‍ മൂന്നാം ദിനം പക്ഷേ വ്യത്യസ്തമായിരുന്നു. അവസാന ഓവറുകളില്‍ വാലറ്റത്ത് അര്‍ധസെഞ്ചുറിയുമായി മിച്ചല്‍ സ്റ്റാര്‍ക്ക് പ്രതിരോധം തീര്‍ത്തതോടെ നാലാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യമായി വന്നത് 282 റണ്‍സ്. ആദ്യ ഇന്നിങ്ങ്‌സില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ശക്തമായ ഓസീസ് പേസ് നിരയ്‌ക്കെതിരെ ഈ ലക്ഷ്യം അപ്രാപ്യമാണെന്നാണ് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരും പ്രതീക്ഷിച്ചത്.
 
 തുടക്കത്തിലെ തന്നെ ഓപ്പണര്‍ റിയാന്‍ റിക്കിള്‍ട്ടനയും പിന്നാലെയെത്തിയ വിയാന്‍ മുള്‍ഡറെയും നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റിലെ എയ്ഡന്‍ മാര്‍ക്രം- തെംബ ബവുമ കൂട്ടുക്കെട്ട് പതുക്കെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ഉയര്‍ത്തി. പലപ്പോഴും ഭാഗ്യവും കൂട്ടുനിന്നതോടെ മൂന്നാം ദിവസം അവസാനിക്കുമ്പോഴും വിക്കറ്റ് കൈവിടാതെ ദക്ഷിണാഫ്രിക്കയെ കിരീടത്തിനോട് അടുപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. 250 റണ്‍സിന് മുകളില്‍ 2 തവണ മാത്രമാണ് ലോര്‍ഡ്‌സില്‍ വിജയിച്ചിട്ടുള്ളു എന്ന കണക്ക് മുന്നില്‍ നില്‍ക്കെ അതൊന്നും കൂസാത്ത പ്രകടനമാണ് എയ്ഡന്‍ മാര്‍ക്രവും തെംബ ബവുമയും പുറത്തെടുത്തത്.
 
 ഒരു താപസനെ പോലെ തികച്ചും ശാന്തമാായിരുന്നു എയ്ഡന്‍ മാര്‍ക്രം നേടിയ സെഞ്ചുറി. ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദമോ ഓസീസ് പേസ് നിരയെ നേരിടേണ്ട ഭയമോ ഒന്നും തന്നെ മാര്‍ക്രമില്‍ കാണാനില്ലായിരുന്നു. അതേസമയം പേശിവലിവ് ഉണ്ടായിട്ടും മൈതാനത്ത് ഒരു പോരാളിയെ പോലെയാണ് തെംബ ബവുമ ഓരോ റണ്‍സും ടീമിനായി സ്‌കോര്‍ ചെയ്തത്. മൂന്നാം വിക്കറ്റില്‍ 232 പന്തില്‍ 143 റണ്‍സിന്റെ അപരാജിത കൂട്ടുക്കെട്ടാണ് ഇരുവരും കുറിച്ചത്. 159 പന്തില്‍ 102 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവും 121 പന്തില്‍ 65 റണ്‍സുമായി തെംബ ബവുമയുമാണ് നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസിലുള്ളത്. 2 ദിവസവും 8 വിക്കറ്റും ബാക്കിനില്‍ക്കെ ചരിത്ര വിജയത്തിന് വെറും 69 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യമായുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍