നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

അഭിറാം മനോഹർ

വ്യാഴം, 12 ജൂണ്‍ 2025 (12:51 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്ങ്‌സ് വെറും 212 റണ്‍സിന് അവസാനിച്ചിരുന്നു. ആദ്യ ഓവറുകള്‍ കഗിസോ റബാഡ നാശം വിതച്ചതോടെ തുടക്കത്തിലെ 4 വിക്കറ്റുകള്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായി. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച് ബ്യൂ വെബ്സ്റ്റര്‍- സ്റ്റീവ് സ്മിത് സഖ്യമാണ് വമ്പന്‍ തകര്‍ച്ചയില്‍ നിന്നും ഓസ്‌ട്രേലിയയെ കരകയറ്റുകയും മോശമല്ലാത്ത ഒരു സ്‌കോര്‍ ടീമിന് സമ്മാനിക്കുകയും ചെയ്തത്. അഞ്ച് വിക്കറ്റുകളാണ് മത്സരത്തില്‍ റബാഡ സ്വന്തമാക്കിയത്.
 
212 എന്ന താരതമ്യേന ചെറിയ സ്‌കോര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിന് മുന്‍പ് തന്നെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. 16 റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ട്ടണിനെയും സ്റ്റാര്‍ക്ക് മടക്കി. വിയാന്‍ മുള്‍ഡറെ പാറ്റ് കമ്മിന്‍സും ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സിനെ ജോഷ് ഹേസല്‍വുഡും പുറത്താക്കിയതോടെ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 43 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
 
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 112 പന്തില്‍ 66 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 92 പന്തില്‍ 72 റണ്‍സെടുത്ത ബ്യൂ വെബ്സ്റ്ററും ചേര്‍ന്നാണ് കരകയറ്റിയത്. ഒരു ഘട്ടത്തില്‍ 67 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഓസ്‌ട്രേലിയ കരകയറിയത്. 51 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ കഗിസോ റബാഡയും 49 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനുമാണ് ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
 
 എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്റ്റാര്‍ക്ക്- ഹേസല്‍വുഡ്- കമ്മിന്‍സ് ത്രയത്തിന്റെ പേസാക്രമണമാണ് നേരിടേണ്ടി വന്നത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 37 പന്തില്‍ 3 റണ്‍സുമായി നായകന്‍ തെംബ ബവുമയും 9 പന്തില്‍ 8 റണ്‍സുമായി ഡേവിഡ് ബെഡിംഗ്ഹാമുമാണ് ക്രീസിലുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍