Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

അഭിറാം മനോഹർ

ബുധന്‍, 11 ജൂണ്‍ 2025 (20:41 IST)
WTC Final
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തെരെഞ്ഞെടുത്ത നായകന്‍ തെംബ ബവുമയുടെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ആദ്യ ഓവറുകളില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ പുറത്തെടുത്തത്.  ഓപ്പണിംഗ് സ്‌പെല്ലില്‍ തന്നെ ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയേയും കാമറൂണ്‍ ഗ്രീനിനെയും റബാദ പുറത്താക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് സ്വപ്നതുല്യമായ തുടക്കം. പിന്നാലെ മാര്‍നസ് ലബുഷെയ്‌നിനെ മാര്‍ക്കോ യാന്‍സനും പുറത്താക്കി.
 
11 റണ്‍സെടുത്ത ട്രാവിസ് ഹെഡ് കൂടി മടങ്ങുമ്പോള്‍ 67 റണ്‍സിന് 4 വിക്കറ്റെന്ന നിലയിലായിരുന്നു ഓസീസ്. പിന്നീട് അര്‍ധസെഞ്ചുറികള്‍ നേടിയ സ്റ്റീവ് സ്മിത്തും(66) ഓള്‍റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററും(72) ചേര്‍ന്നാണ് വലിയ തകര്‍ച്ചയില്‍ നിന്നും ഓസ്‌ട്രേലിയന്‍ ഇന്നിങ്ങ്‌സിനെ കരകയറ്റിയത്. എന്നാല്‍ ഈ കൂട്ടുക്കെട്ട് സ്മിത്തിനെ പുറത്താക്കികൊണ്ട് ഏയ്ഡന്‍ മാര്‍ക്രം പൊളിച്ചത് മത്സരത്തില്‍ നിര്‍ണായകമായി.
 
 പിന്നീടെത്തിയ ബാറ്റര്‍മാരില്‍ 23 റണ്‍സെടുത്ത അലക്‌സ് ക്യാരിക്ക് മാത്രമാണ് വെബ്സ്റ്ററിന് പിന്തുണ നല്‍കാനായത്. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും വെറും ഒരു റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ 15.4 ഓവറില്‍ 51 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കി. മാര്‍ക്കോ യാന്‍സന്‍ മൂന്നും കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍