Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

അഭിറാം മനോഹർ

വ്യാഴം, 12 ജൂണ്‍ 2025 (18:52 IST)
Pat Cummins
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ 74 റണ്‍സിന്റെ ലീഡ് വഴങ്ങി ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ സ്റ്റീവ് സ്മിത്തിന്റെയും ബ്യു വെബ്സ്റ്ററിന്റെയും അര്‍ധസെഞ്ചുറികളുടെയും ബലത്തില്‍ 212 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയത്. 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ കഗിസോ റബാഡയാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഓസീസ്.
 
 രണ്ടാം ഇന്നിങ്ങ്‌സില്‍ 138 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ ഓസീസ് ഒതുക്കി കളഞ്ഞത്. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 4 ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ ഓസീസ് തിരിച്ചയച്ചിരുന്നു. രണ്ടാം ദിനം മികച്ച രീതിയിലാണ് നായകന്‍ തെംബ ബവുമയും ഡേവിഡ് ബെഡിംഗ്ഹാനും ചേര്‍ന്ന് തുടങ്ങിയത്. എന്നാല്‍ 84 പന്തില്‍ 36 റണ്‍സെടുത്ത തെംബ ബവുമ പുറത്തായതോടെ ചീട്ടുകൊട്ടാരം തകരും പോലെ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു.
 
 ഓസ്‌ട്രേലിയയെ തകര്‍ത്തത് റബാഡയായിരുന്നെങ്കില്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ വകയായിരുന്നു ഓസ്‌ട്രേലിയയുടെ മറുപടി. തെംബ ബവുമയുടെയും ഡേവിഡ് ബെഡിങ്ഹാമിന്റെയും നിര്‍ണായകമായ വിക്കറ്റുകളടക്കം ആറ് വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. 111 പന്തില്‍ 45 റണ്‍സെടുത്ത ബെഡിങ്ഹാമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് 28 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍