ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. സമീപകാലത്തായുള്ള ബുമ്രയുടെ പ്രകടനം വിലയിരുത്തിയാണ് കൈഫിന്റെ പരാമർശം.
ഫിറ്റ്നസും ജോലിഭാര മാനേജ്മെന്റും സംബന്ധിച്ച ബുംറയുടെ സമീപകാല പ്രശ്നങ്ങൾ വിലയിരുത്തിയ കൈഫ്, ടെസ്റ്റ് ക്രിക്കറ്റിന്റെ കാഠിന്യം ബുംറയുടെ ശരീരത്തിന് താങ്ങാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി
ഏതു നിമിഷവും ബുംറ വിരമിക്കൽ പ്രഖ്യാപിച്ചേക്കാമെന്ന നിഗമനത്തിലാണ് കൈഫ്. ബുംറയുടെ ശരീരം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും, ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്തവിധം ശരീരം കൈവിട്ടുകഴിഞ്ഞുവെന്നും കൈഫ് പറയുന്നു. ബുമ്രയുടെ പന്തുകൾക്ക് തീരെ വേഗതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ ജസ്പ്രീത് ബുംറ കളിക്കുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ഒരുപക്ഷേ ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചാലും അദ്ഭുതപ്പെടാനില്ല. അദ്ദേഹത്തിന്റെ ശരീരം അത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്തവിധം ശരീരം കൈവിട്ടുകഴിഞ്ഞു. മാഞ്ചസ്റ്റർ ടെസ്റ്റിൽ അദ്ദേഹത്തിന്റെ പന്തുകളുടെ വേഗം ക്രമാതീതമായി കുറഞ്ഞു. ഈ മത്സരത്തിൽ അദ്ദേഹത്തിന്റെ പന്തുകൾക്ക് തീരെ വേഗമില്ല.
നിസ്വാർഥനായ വ്യക്തിയാണ് ബുംറ എന്നതും ശ്രദ്ധിക്കണം. തനിക്ക് 100 ശതമാനം ആത്മാർഥത കാണിക്കാനാകുന്നില്ലെന്ന് തോന്നിയാൽ, മത്സരങ്ങൾ ജയിപ്പിക്കാനുള്ള മികവ് നഷ്ടമായെന്ന് ബോധ്യപ്പെട്ടാൽ, വിക്കറ്റുകൾ ലഭിക്കാതെ വന്നാൽ അദ്ദേഹം പിൻമാറിയേക്കാം. ഇതാണ് ഈ ഘട്ടത്തിൽ എന്റെ ഉറച്ച ബോധ്യം.
ബുംറയുടെ പന്തുകൾക്ക് ഇപ്പോൾ 125–130 കി.മീറ്റർ മാത്രമാണ് വേഗത. അദ്ദേഹത്തിന് കിട്ടിയ വിക്കറ്റ് ആകട്ടെ, വിക്കറ്റ് കീപ്പറിന്റെ തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ ലഭിച്ചതുമാണ്. ബുംറയുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം പഴയപടി തന്നെയായിരിക്കാം. പക്ഷേ, ശരീരം അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽനിന്ന് പോയിക്കഴിഞ്ഞു. കായികക്ഷമതയും പ്രശ്നത്തിലാണ്. ശരീരത്തിൽനിന്ന് ആഗ്രഹിക്കുന്ന പിന്തുണ ബുംറയ്ക്ക് ലഭിക്കുന്നില്ല.
ഈ ടെസ്റ്റിൽ ബുംറ നേരിടുന്ന പ്രശ്നങ്ങൾ, ഭാവിയിലും ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹത്തെ കാത്തിരിക്കുന്ന വെല്ലുവിളികളുടെ സൂചനകളാണ്. ഒരുപക്ഷേ, അധികകാലം അദ്ദേഹത്തെ ടെസ്റ്റിൽ കണ്ടേക്കില്ല. ആദ്യം വിരാട് കോഹ്ലി പോയി. പിന്നാലെ രോഹിത് ശർമയും വിരമിച്ചു. അശ്വിനും വിടപറഞ്ഞു. ഇനി ബുംറയും പോകും. അദ്ദേഹമില്ലാത്ത ടെസ്റ്റ് ടീമിനെക്കുറിച്ച് ആരാധകരും ചിന്തിച്ചേ തീരൂ', കൈഫ് കൂട്ടിച്ചേർത്തു.