ആ സിനിമ കണ്ട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ചെരുപ്പൂരി തലയ്ക്കടിച്ച് ഐശ്വര്യ!

നിഹാരിക കെ എസ്
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (10:15 IST)
നരസിംഹം, പ്രജ എന്നീ രണ്ട് ചിത്രങ്ങൾ മാത്രം മതി ഐശ്വര്യ എന്ന നടിയെ മലയാളികൾക്ക് എന്നും ഓർമിക്കാൻ. കൃത്യമായ പ്ലാനിങ് ഇല്ലാതിരുന്നതിനാൽ കൈയ്യിൽ നിന്നും പോയ ചില സിനിമകളെ കുറിച്ച് ഐശ്വര്യ മുൻപൊരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഒരു തമിഴ് യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അക്കാര്യം വീണ്ടും വിശദമാക്കുകയാണ് ഐശ്വര്യ. റോജയും ദളപതി തിരുടാ തിരുടയും ഉൾപ്പെടെയുള്ള മണിരത്‌നത്തിന്റെ ചിത്രങ്ങളാണ് ഐശ്വര്യ 'നോ' പറഞ്ഞ് ഒഴിവാക്കിയത്.
 
'ആദ്യം മണി അങ്കിൾ വിളിച്ചത് ദളപതിക്കായാണ്. ശോഭന ചെയ്ത വേഷം ചെയ്യാൻ. അപ്പോൾ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ദളപതിയിലെ ചെറിയ കഥാപാത്രമാണ് നഷ്ടമായത്. എങ്കിലും അത് പ്രാധാന്യമുള്ളതായിരുന്നു. രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. ആ സമയത്ത് എന്റെ മുത്തശ്ശി ഒരു തെലുഗു സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിരുന്നു. ഹൈദരാബാദ് പോകാൻ നിൽക്കുമ്പോഴാണ് കുളു മണാലിയിൽ 40 ദിവസത്തെ ഡേറ്റ് ചോദിച്ചത്. 
 
തെലുഗു ചിത്രത്തിൽനിന്ന് അഡ്വാൻസ് വാങ്ങി വരാൻ സാധിക്കില്ലെന്ന് പറഞ്ഞു. മുത്തശ്ശിയാണ് ഡേറ്റ് നോക്കിയിരുന്നത്. എനിക്ക് ഒന്നും അറിയില്ല. തെലുഗു ചിത്രത്തിന്റെ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള പ്രശ്‌നത്തിൽ നാല് ദിവസം കൊണ്ട് ആ സിനിമയുടെ ചിത്രീകരണം നിന്നു. കോയമ്പത്തൂരിൽ വച്ചാണ് സിനിമ കണ്ടത്. പടം കണ്ട് കഴിഞ്ഞ് കാറിൽ ആരും ഒന്നും മിണ്ടിയില്ല. ഞാൻ ഒന്നും മിണ്ടാതെ വീട്ടിലെത്തി. ചെരുപ്പ് തലയിൽ അടിച്ചു. മുത്തശ്ശി ഓടി വന്നു എന്നെ തടഞ്ഞു. വേണ്ട അടിക്കരുതെന്ന് മുത്തശ്ശി പറഞ്ഞു. ഞാൻ മുത്തശ്ശിയോട് പറഞ്ഞു നിങ്ങളെ അടിക്കാൻ എനിക്ക് പറ്റില്ലല്ലോ അതുകൊണ്ട് ഞാൻ എന്നെ തന്നെ അടിക്കട്ടെ. ഇത് പോലെ ഹിറ്റാകുമെന്ന് കരുതിയില്ല.  
 
മൂന്നാമത് നഷ്ടപ്പെട്ടത് തിരുടാ തിരുടായായിരുന്നു. അതിന് ടെസ്റ്റ് നടന്നിരുന്നു. തിരുടാ തിരുടായിൽ മണിസാർ വിളിച്ചപ്പോൾ ഹിന്ദി സിനിമ ​ഗർദിഷിലേക്ക് ഓഫർ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തിൽ അദ്ദേഹം ഇനി വിളിക്കില്ലല്ലോ എന്ന ചിന്തയായി. ഞാൻ എന്റെ ഡേറ്റ് നോക്കാതിരുന്നതിനാലാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്', ഐശ്വര്യ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article