Novak Djokovic: കരിയറിലെ ഒരേയൊരു കുറവും ജോകോ നികത്തി, ഇനി ആരാലും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ, ടെന്നീസിലെ ഗോട്ട് പ്ലെയർ

അഭിറാം മനോഹർ

തിങ്കള്‍, 5 ഓഗസ്റ്റ് 2024 (09:41 IST)
Djokovic, Paris Olympics
ടെന്നീസിലെ ഇന്നത്തെ തലമുറയിലെ ഏറ്റവും മികച്ച താരമാര്? എതൊരു ടെന്നീസ് ആരാധകനോടും ഈ ചോദ്യം ചോദിച്ചാല്‍ ആദ്യം വരുന്ന രണ്ട് പേരുകള്‍ ഫെഡറര്‍, നദാല്‍ എന്നിവരുടേതാകും. ടെന്നീസ് ലോകം കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി 3 പേരിലേക്ക് മാത്രം ചുരുക്കപ്പെട്ടെങ്കിലും ഇപ്പോഴും ആരാധകര്‍ക്കത് നദാലും ഫെഡററും തമ്മിലുള്ള പോരാട്ടത്തിന്റെയും സൗഹൃദത്തിന്റെയും കഥകളാണ്.
 
ടെന്നീസ് ലോകം 2000ത്തിന് ശേഷം ഫെഡറര്‍-നദാല്‍ പോരാട്ടം ആഘോഷിച്ചപ്പോള്‍ ജോക്കോവിച്ച് പലപ്പോഴും മൂന്നാമന്‍ മാത്രമായിരുന്നു. ലോകത്തിലെവിടെയും ഫെഡറര്‍ക്കും നദാലിനും കാണികളെ ലഭിച്ചപ്പോള്‍ ഈ രണ്ട് താരങ്ങളുടെയും ഫാന്‍സിന്റെ കണ്ണിലെ കരട് തന്നെയായിരുന്നു ജോക്കോവിച്ച്. ഒരു സമയത്ത് ടെന്നീസിലെ പ്രധാനചര്‍ച്ച ഫെഡററോ-നദാലോ മികച്ച താരം എന്നത് മാത്രമായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണക്കെടുക്കുമ്പോള്‍ ഈ രണ്ട് താരങ്ങളേക്കാള്‍ മികച്ച നേട്ടമുണ്ടാക്കിയത് നൊവാക് ജോക്കോവിച്ച് ആണെന്ന് കാണാം.
 
എങ്കിലും ടെന്നീസ് ലോകം എക്കാലവും രണ്ട് തട്ടില്‍ മാത്രം നിന്നു. ഫെഡററോ നദാലോ മികച്ച താരം. ഫെഡററും നദാലും മാത്രം അരങ്ങുവാണ ഭൂമികയില്‍ ചെന്ന് പെട്ടത് മുതല്‍ ജോക്കോവിച്ച് കാണികള്‍ക്ക് വെറുക്കപ്പെട്ടവനായിരുന്നു. ഫെഡറര്‍-നദാല്‍ എന്നീ ദ്വന്ദങ്ങളില്‍ മാത്രം കാണികള്‍ അഭിനിവേശം കാണിച്ചു. സ്വാഭാവികമായും ഇത് ജോക്കോവിച്ചിനോടുള്ള വെറുപ്പായും പരിണമിച്ചു. ലോകത്ത് അയാള്‍ കളിച്ച വേദികളിലെല്ലാം ജോക്കോവിച്ചിന്റെ എതിരാളികള്‍ക്കായി കാണികള്‍ ആര്‍ത്തു.
 
 വര്‍ഷങ്ങള്‍ക്കിപ്പുറം പരിക്കുകള്‍ വേട്ടയാടി നദാല്‍ കിതയ്ക്കുകയും  ഫെഡറര്‍ പുല്‍കോര്‍ട്ടിനോടും ടെന്നീസിനോടും വിട പറയുകയും ചെയ്തപ്പോള്‍ ജോക്കോവിച്ച് ഇന്നും ടെന്നീസ് കോര്‍ട്ടുകളില്‍ നേട്ടങ്ങള്‍ കൊയ്യുകയാണ്. ഫെഡറര്‍ക്കും നദാലിനും മുകളില്‍ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. രണ്ട് താരങ്ങള്‍ക്കുമെതിരെയുള്ള മുഖാമുഖ പോരാട്ടങ്ങളില്‍ മുന്നില്‍. രണ്ട് തവണ ഡബില്‍ കരിയര്‍ സ്ലാം. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം കിരീടങ്ങളെന്ന നദാലിന്റെ നേട്ടത്തിനൊപ്പം.
 
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം എന്ന റെക്കോര്‍ഡ്. ഇപ്പോഴിതാ പാരീസ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ നേട്ടം കൂടി സ്വന്തമാക്കാനായതോടെ ടെന്നീസില്‍ ഒരു പുരുഷ സിംഗിള്‍സ് താരത്തിന് എന്തെല്ലാം നേടാനാകുമോ അതെല്ലാം തന്റെ 37മത് വയസ്സില്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നൊവാക് ജോകോവിച്ച് എന്ന സെര്‍ബിയന്‍ പോരാളി. എല്ലാ ഗ്രാന്‍സ്ലാം കിരീടങ്ങളും മൂന്ന് തവണ നേടിയ ഏക താരമായ ജോകോവിച്ചിന്റെ കൈവശമായി 24 ഗ്രാന്‍സ്ലാം കിറ്റീടനേട്ടങ്ങളാണുള്ളത്. ഇത് വരെ ഒരു താരവും ഒരു തവണ പോലും കരിയര്‍ സ്ലാം എന്ന നേട്ടം സ്വന്തമാക്കാത്തപ്പോള്‍ 2 തവണയാണ് ജോകോവിച്ച് ആ നേട്ടം സ്വന്തമാക്കിയത്.
Novak Djokovic
 
 മൊത്തം കരിയറില്‍ 99 കിരീടനേട്ടങ്ങള്‍. അതില്‍ 24 ഗ്രാന്‍സ്ലാം, 7 എടിപി ടൂര്‍ ഫൈനല്‍സ് കിരീടം, 40 എടിപി 100 മാസ്റ്റേഴ്‌സ് കിരീടം. നിലവില്‍ ഒളിമ്പിക് സ്വര്‍ണം കൂടി നേടിയറ്റോടെ കരിയര്‍ ഗോള്‍ഡന്‍ സ്ലാം നേട്ടവും ജോകോ തന്റെ പേരിലാക്കി. 4 ഗ്രാന്‍സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണമെഡലും നേടിയ 2 പുരുഷ ടെന്നീസ് താരങ്ങളെ ഇതിന് മുന്‍പുണ്ടായിരുന്നുള്ളു. ആന്ദ്രേ അഗാസിയും റാഫേല്‍ നദാലും. ആ പട്ടികയില്‍ ഇപ്പോള്‍ ജോകോവിച്ചും അംഗമായി. ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് താരം എന്ന ചര്‍ച്ചകളില്‍ ഫെഡറര്‍- നദാല്‍ എന്നിവര്‍ക്ക് ശേഷം മാത്രമെ ജോകോവിച്ചിന്റെ പേര് പറയാന്‍ ടെന്നീസ് ലോകം എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുള്ളു. എന്നാല്‍ കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ ടെന്നീസിന്റെ എക്കാലത്തെയും മികച്ച താരം ജോകോവിച്ച് ആണെന്ന് വിമര്‍ശകര്‍ക്ക് പോലും സമ്മതിച്ച് തരേണ്ട അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. വെറുക്കപ്പെട്ടവനായി കരിയര്‍ മുഴുവനും കളിച്ച ശേഷം എക്കാലത്തെയും മികച്ചവനായി വിടവാങ്ങുക. ജോകോവിച്ചിനെ പോലൊരു പോരാളിയെ ലോകം കണ്ടിട്ടില്ല. ഇതയാള്‍ ഒറ്റയ്ക്ക് പടവെട്ടിയെടുത്ത പദവിയാണ്. ടെന്നീസിലെ എക്കാലത്തെയും മികച്ചവന്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍