പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 മെയ് 2025 (16:54 IST)
പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ. മറുപടിയായി പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ ഇന്ത്യ തകര്‍ത്തു. ഇന്ത്യയിലെ പല നഗരങ്ങളെയും ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ അയച്ച മിസൈലുകളും ട്രോണുകളും ഇന്ത്യ ചെറുത്തു തോല്‍പ്പിച്ചു. പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ ഇന്ത്യന്‍ സായുധസേന പ്രതിരോധ റഡാറുകളെ തകര്‍ത്തു. പ്രതിരോധ മന്ത്രാലയമാണ് കാര്യം വ്യക്തമാക്കിയത്.
 
ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രം. ഇന്ത്യന്‍ വ്യോമസേന അതീവ ജാഗ്രതയിലാണ്. അതേസമയം ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്രസ്‌ഫോടനം നടന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലെ ഷറാഫി കോതിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഡ്രോണ്‍ ആക്രമണം വഴിയാണ് സ്‌ഫോടനം നടന്നതെന്നാണ് പാക്കിസ്ഥാന്‍ സൈന്യം അറിയിച്ചത്. 12 ഇടങ്ങളിലാണ് ഡ്രോണ്‍ ആക്രമണം നടന്നത്. 
 
ലാഹോറില്‍ ട്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പാകിസ്ഥാന്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം കൂടുതല്‍ വഷളായിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ഇന്ത്യയ്ക്ക് നേരെ വ്യോമാ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ശ്രമം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍