'നെഞ്ചില്‍ തറച്ചത് രണ്ട് വെടിയുണ്ടകൾ, പള്‍സോ രക്തസമ്മർദ്ദമോ ഉണ്ടായിരുന്നില്ല'; ബാബ സിദ്ദിഖിന്‍റെ മരണത്തെ കുറിച്ച് ഡോക്‌ടര്‍മാര്‍

നിഹാരിക കെ എസ്
ഞായര്‍, 13 ഒക്‌ടോബര്‍ 2024 (08:34 IST)
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖ് (66) കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ഒൻപതരയോടെ ബാന്ദ്രയിൽ വെച്ചുണ്ടായ ആക്രമണത്തിൽ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മൂന്ന് പേരടങ്ങുന്ന സംഘമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
 
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണെന്നും കർശന നടപടി ആരംഭിക്കാനും ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ബാബ സിദ്ദിഖിയുടെ നെഞ്ചിൽ 2 ബുള്ളറ്റുകൾ തറച്ചിരുന്നുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.
 
ആശുപത്രിയിലെത്തുന്ന സമയത്ത് ബാബ സിദ്ദിഖിന് പൾസോ രക്തസമ്മർദ്ദമോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി പുനരുജ്ജീവന ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായെന്ന് ഡോക്‌ടർ നിരജ് ഉത്തമനി വ്യക്തമാക്കി.
 
മഹാരാഷ്ട്ര മുൻ മന്ത്രിയും മൂന്ന് തവണ ബാന്ദ്ര വെസ്റ്റ് എംഎൽഎയുമായിരുന്നു ബാബ സിദ്ദിഖ്. ഈ വർഷം ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. മകൻ സീഷാൻ ബാന്ദ്ര ഈസ്റ്റ് എംഎൽഎയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article