താലിബാന്‍ വീണ്ടും ആക്രമിക്കുമ്പോള്‍ ഡാനിഷ് സിദ്ദിഖി ഒരു കടയുടെ മുന്നില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു; ദാരുണാന്ത്യം

വെള്ളി, 16 ജൂലൈ 2021 (14:27 IST)
പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണവാര്‍ത്ത ഏറെ ഞെട്ടിപ്പിക്കുന്നതാണ്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ മേഖലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ദിഖിയുടെ മരണം. താലിബാന്‍ ആക്രമണത്തിനിടെയാണ് ഡാനിഷിന്ജീവന്‍ നഷ്ടമായത്. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിന്റെ ഫൊട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഡാനിഷ്. റോയിട്ടേഴ്‌സിന് വേണ്ടിയാണ് കാണ്ഡഹാര്‍ മേഖലയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ ഡാനിഷ് എത്തിയത്. 
 
അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പമായിരുന്നു ഡാനിഷ് സഞ്ചിരിച്ചിരുന്നത്. കാണ്ഡഹാര്‍ പ്രവിശ്യയില്‍ താലിബാനെതിരെ അഫ്ഗാന്‍ നടത്തുന്ന പോരാട്ടത്തെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോല്‍ഡാക് ജില്ലയിലൂടെയായിരുന്നു സഞ്ചാരം. ഇതിനിടയില്‍ താലിബാന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത ആക്രമണമുണ്ടായി. പ്രദേശത്തെ ഒരു കടക്കാരനോട് ഡാനിഷ് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് താലിബാന്‍ ആക്രമിക്കുന്നതും ഡാനിഷിന് ജീവന്‍ നഷ്ടമായതും. മുതിര്‍ന്ന അഫ്ഗാന്‍ ഓഫിസര്‍ക്കും ഡാനിഷിനൊപ്പം ജീവന്‍ നഷ്ടപ്പെട്ടു. റോയിട്ടേഴ്‌സിന്റെ ഫൊട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാര ജേതാവാണ്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം പകര്‍ത്തിയതിനാണ് 2018ല്‍ പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍