ഇന്ത്യ ബംഗ്ലാദേശ് സീറോ ലൈനില്‍ കുടുങ്ങി 13 പേര്‍; കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് ബംഗ്ലാദേശ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 29 മെയ് 2025 (11:08 IST)
ഇന്ത്യ ബംഗ്ലാദേശ് സീറോ ലൈനില്‍ കുടുങ്ങി 13 പേര്‍. ഇന്ത്യയിലേക്ക് കുടിയേറിയവരാണ് കുടുങ്ങി കിടക്കുന്നത്.  ചൊവ്വാഴ്ച 67 അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് ഇന്ത്യ അയച്ചിരുന്നു. ഇതില്‍ 13 പേരാണ് ഇരു രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ സ്വീകരിക്കില്ലെന്നാണ് ബംഗ്ലാദേശ് പറയുന്നത്.
 
അതേസമയം ഇവരെ തിരികെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ബിഎസ്എഫ് അനുവദിച്ചിട്ടില്ല. നയതന്ത്ര നടപടികളില്‍ കൂടി മാത്രമേ ആളുകളെ തിരികെ അയക്കാന്‍ പാടുള്ളുവെന്നാണ് ബംഗ്ലാദേശ് പറയുന്നത്. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികള്‍ ഉണ്ടെങ്കില്‍ അവരെ തിരികെ അയക്കണം. പക്ഷേ അത് കൃത്യമായ നടപടികളില്‍ കൂടി വേണമെന്നും അല്ലാതെ ബലംപ്രയോഗിച്ച് രാജ്യത്തേക്ക് തള്ളി കയറ്റാന്‍ പറ്റില്ലെന്നും ബംഗ്ലാദേശ് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. 
 
ഏപ്രില്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 100 അനധികൃത കുടിയേറ്റക്കാരെയാണ് ഇന്ത്യയെ പിടികൂടി തിരികെ അയച്ചത്. എന്നാല്‍ എണ്ണൂറോളം പേരെ ഇന്ത്യ തള്ളി കയറ്റി എന്നാണ് ബംഗ്ലാദേശ് പറയുന്നത്. ഇന്ത്യ നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ ബംഗ്ലാദേശ് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് വിവരം. 
 
ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ബംഗ്ലാദേശ്. 4096 കിലോമീറ്റര്‍ ആണ് അതിര്‍ത്തി ആയിട്ടുള്ളത്. അടുത്തായി ഇന്ത്യ അതിര്‍ത്തിയില്‍ വേലി കെട്ടുന്നത് ആരംഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍